തിരുവനന്തപുരം : രാജ്യസഭയിലേക്ക് കേരളത്തിൽ നിന്ന് ഒഴിവുള്ള ഒരു സീറ്റിലേക്ക് ഇന്ന് വോട്ടെടുപ്പ് നടക്കും. യുഡിഎഫ് വിട്ടതിനെ തുടർന്ന് ജെഡിയു സംസ്ഥാന അധ്യക്ഷൻ എംപി വീരേന്ദ്രകുമാർ രാജിവെച്ചതിനെ തുടർന്നാണ് ഒഴിവുണ്ടായത്. ഇതിലേക്ക് ഇടതു സ്ഥാനാർത്ഥിയായി വീരേന്ദ്രകുമാർ തന്നെയാണ് മൽസരിക്കുന്നത്. ഇടതുപക്ഷത്തേക്ക് ചേക്കേറിയ വീരേന്ദ്രകുമാറിനെ തന്നെ സ്ഥാനാർത്ഥിയാക്കാൻ എൽഡിഎഫ് തീരുമാനിക്കുകയായിരുന്നു.
കോൺഗ്രസിലെ ബി ബാബുപ്രസാദാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥി. കേരളത്തിലെ ഒരു സീറ്റിലേക്കുള്ള വോട്ടെടുപ്പ് നിയമസഭാ സമുച്ചയത്തിലെ 740-ാം നമ്പർ മുറിയിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ്. വൈകീട്ട് അഞ്ചിനാണ് വോട്ടെണ്ണൽ.
കേരള നിയമസഭയിലെ കക്ഷി നില അനുസരിച്ച് ഇടതു സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാണ്. എൽഡിഎഫിന് 90 അംഗങ്ങളാണ് ഉള്ളത്. 71 വോട്ടാണ് ജയിക്കാൻ വേണ്ടത്. യുഡിഫിന് 41 പേരുടെ പിന്തുണ മാത്രമെ ഉള്ളു. ആറ് അംഗങ്ങളുള്ള കേരളാ കോൺഗ്രസ് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കും. അതേസമയം ബിജെപി അംഗം ഒ. രാജഗോപാൽ, സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ട പി സി ജോർജ് എന്നിവർ എന്ത് നിലപാട് സ്വീകരിക്കും എന്നത് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ