കണ്ണൂര്‍: വയല്‍ക്കിളി സമരത്തിന് പിന്തുണയുമായി കീഴാറ്റൂരിലെത്തിയവര്‍ക്കെതിരെ അധിക്ഷേപവുമായി ദേശാഭിമാനി റഡിഡന്റ് എഡിറ്റര്‍ പിഎം മനോജ്. കീഴാറ്റൂരില്‍ ഇന്ന് കണ്ട മഹാസഖ്യം കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിക്കാന്‍ ആണെങ്കില്‍ മഹാസംഭവം തന്നെ. പരിസ്ഥിതി വാദികളില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും സത്യത്തില്‍ ഉണ്ട് എന്നാണ് കരുതേണ്ടത്. കീഴാറ്റൂര്‍ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ വിവരിക്കേണ്ടതും വ്യക്തമാക്കേണ്ടതുമായ ചില കാര്യങ്ങളുണ്ടെന്നും പിഎം മനോജ് പറയുന്നു
ഒന്ന്: കേരളത്തില്‍ ഇനിയൊരു വയലും ഒരു നിലവും തൊടാതെ ആണോ റോഡ് നിര്‍മ്മിക്കേണ്ടത്. രണ്ട്: റോഡ് വികസനം സംസ്ഥാനത്തിന് അനാവശ്യമാണോ. മൂന്ന്: കീഴാറ്റൂരില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ സംസ്ഥാനവ്യാപകമായി ശാശ്വതമായി നടപ്പാക്ക പ്പെടുന്നതാണ് കോണ്‍ഗ്രസും ബിജെപിയും മുസ്ലീം ലീഗും ആംആദ്മി പാര്‍ട്ടിയും ഒരേസ്വരത്തില്‍ പ്രഖ്യാപിക്കാന്‍ തയ്യാറുണ്ടോ? നാല്: സുരേഷ് ഗോപിയുടെ പ്രഖ്യാപനം ആത്മാര്‍ഥമാണെങ്കില്‍ കീഴാറ്റൂര്‍ വയല്‍ക്കിളികള്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് ദേശീയപാതയുടെ നിര്‍മാണം നടത്താന്‍ ബിജെപി കേന്ദ്രനേതൃത്വം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമോ, കേന്ദ്രം അത് അംഗീകരിക്കുമോ? ചര്‍ച്ച ഇങ്ങനെയൊക്കെയാണ് നടക്കേണ്ടത്.
മാര്‍ക്‌സിസ്റ്റുകാര്‍ പരിസ്ഥിതിക്കും എതിരല്ല; പുരോഗതിക്കും എതിരല്ല. മനുഷ്യന് ജീവിക്കാന്‍ പ്രകൃതി വേണം. മനുഷ്യന്‍ മനുഷ്യനായി; മൃഗമല്ലാതെ ജീവിക്കണം. അതിന് വീടും റോഡും വയലും കൃഷിയും മാര്‍ക്കറ്റും എല്ലാം വേണം. അതാണ്; അതു മാത്രമാണ് യഥാര്‍ഥ പ്രശ്‌നം. അതല്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ വി എം സുധീരന്‍ കൈതവന ജംഗ്ഷനിലോ പെരുന്നയിലോ തടയപ്പെടണം. വയല്‍ നികത്തിയും കായലിന്റെ സ്വച്ഛത തടഞ്ഞും നിര്‍മ്മിച്ച ആലപ്പുഴചങ്ങനാശ്ശേരി റോഡില്‍ കയറ്റരുത് ആ മഹാ നേതാവിനെയെന്നും പിഎം മനോജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ