കൊച്ചി: തുമ്മുന്നതിനിടെ അബദ്ധത്തിൽ ശ്വാസകോശത്തിലെത്തിയ മൂക്കുത്തി പുറത്തെടുത്തു. പാലാരിവട്ടം സ്വദേശിനിയായ യുവതിയുടെ ശ്വാസകോശത്തിൽനിന്ന് എൻഡോസ്കോപ്പി വഴിയാണ് മൂക്കുത്തി പുറത്തെടുത്തത്.
അമൃത ആശുപത്രിയിലെ പൾമണറി മെഡിസിൻ വിഭാഗം ഇന്റർവെൻഷണൽ പൾമോണളജിസ്റ്റ് ഡോ. ടിങ്കു ജോസഫാണ് രണ്ടര മണിക്കൂർ പരിശ്രമത്തിനൊടുവിൽ മൂക്കുത്തി എൻഡോസ്കോപ്പി വഴി പുറത്തെടുത്തത്. ശ്വാസകോശത്തിന്റെ അടിഭാഗത്ത് അകപ്പെടുന്ന വസ്തുക്കൾ നീക്കം ചെയ്യാൻ ശസ്ത്രക്രിയ ചെയ്യുകയാണ് പതിവ്. എൻഡോസ്കോപ്പി വഴി തന്നെ മുക്കൂത്തി പുറത്തെടുത്തതോടെ ചെലവേറിയ ശസ്ത്രക്രിയയും തുടർന്നുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളുമാണ് ഒഴിവായതെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
തുമ്മുന്നതിനിടെ അബദ്ധത്തിൽ മൂക്കുത്തി അകത്തുപോകുകയായിരുന്നു. എക്റേ പരിശോധനയിൽ മൂക്കുത്തി ശ്വാസകോശത്തിലാണ് അകപ്പെട്ടതെന്ന് വ്യക്തമായി. തുടർന്നാണ് യുവതിയെ അമൃതയിൽ എത്തിച്ചത്. സുഖം പ്രാപിച്ച യുവതി രണ്ടു ദിവസത്തിനുശേഷം ആശുപത്രി വിട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ