മലപ്പുറം: ഷെഫീൻ ജഹാനുമായുള്ള വിവാഹ രജിസ്ട്രേഷൻ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയ അപേക്ഷ നൽകി. മലപ്പുറം ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നൽകിയത്. 2016 ഡിസംബര്‍ 19ന് കോട്ടക്കല്‍ പുത്തൂര്‍ ജുമാ മസ്ജിദിൽവച്ചാണ് ഹാദിയയുടെയും ഷെഫീന്‍ ജഹാന്റെയും വിവാഹം നടന്നത്.
തൊട്ടടുത്ത ദിവസം ഹാദിയയും ഷെഫിനും ചേര്‍ന്ന് ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തില്‍ വിവാഹ രജിസ്ട്രേഷന് അപേക്ഷ നൽകി. എന്നാൽ വിവാഹത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നും ഹൈക്കോടതി പൊലീസിനോട് നിര്‍ദേശിച്ചു. ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും ഒതുക്കുങ്ങല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കോടതി നിർദേശം നൽകിയിരുന്നു.
അതേസമയം, വിവാഹത്തില്‍ യാതൊരുവിധ ദുരൂഹതയുമില്ലെന്ന് ചൂണ്ടിക്കാട്ടി 2017 ജനുവരി 30ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാൽ 2017 മെയ് 24 കേസ് ഹൈക്കോടതി വിവാഹം അസാധുവാക്കുകയും, ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയും ചെയ്തു. ഇതിനെതിരെ സമർപ്പിച്ച ഹർജിയിൽ 2018 മാര്‍ച്ച് 8ന് ഹാദിയ - ഷെഫിന്‍ ജഹാന്‍ വിവാഹം അംഗീകരിച്ചുകൊണ്ട് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
വിവാഹം റദ്ദ് ചെയ്ത ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി. പ്രായപൂർത്തിയായ രണ്ടുപേർക്ക് ഇഷ്ടമുള്ള വിവാഹം കഴിക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്നായിരുന്നു കോടതി നിരീക്ഷണം. വിവാഹം ഒഴികെയുള്ള കാര്യങ്ങളില്‍ എൻഐഎക്ക് അന്വേഷണം തുടരാമെന്നും സുപ്രീം കോടതി വിധിച്ചു. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് ഹാദിയ വിവാഹ രജിസ്ട്രേഷൻ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയ പഞ്ചായത്തിനെ സമീപിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ