തൃശൂരില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ ദളിത് യുവതിയെ ഭര്‍ത്താവ് തീവച്ചുകൊന്നു; സംഭവം കുടുംബശ്രീ യോഗത്തിനിടെ

തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ കുടുംബശ്രീ യോഗത്തിന് എത്തിയപ്പോഴായിരുന്നു ഭര്‍ത്താവ് വിരാജ് ജിത്തുവിനെ ആക്രമിച്ചത്
തൃശൂരില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ ദളിത് യുവതിയെ ഭര്‍ത്താവ് തീവച്ചുകൊന്നു; സംഭവം കുടുംബശ്രീ യോഗത്തിനിടെ

വെള്ളിക്കുളങ്ങര: ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ ദളിത് യുവതിയെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. വെള്ളിക്കുളങ്ങര സ്വദേശി ജിത്തുവാണ് മരിച്ചത്. തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ കുടുംബശ്രീ യോഗത്തിന് എത്തിയപ്പോഴായിരുന്നു ഭര്‍ത്താവ് വിരാജ് ജിത്തുവിനെ ആക്രമിച്ചത്. 

പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ളവര്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് തടയാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല എന്നാണ് നാട്ടുകാരുടെ വാദം. ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാരോ കുടുംബശ്രീ പ്രവര്‍ത്തകരോ തയ്യാറായില്ല എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജിത്തുവിന്റെ പിതാവ് എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഓട്ടോയിലേക്ക് ജിത്തുവിനെ കയറ്റാന്‍ പോലും ആരും സഹായിച്ചില്ലെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
 സംഭവത്തിന് ശേഷം ഭര്‍ത്താവ് ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്തുന്നതിനായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. 

ജിത്തുവിനെ ആക്രമണം നടന്ന ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു. ജിത്തുവും വിരാജും ഏറെ നാളായി വേര്‍പെട്ട് കഴിയുകയായിരുന്നു. കുടുംബശ്രീയില്‍ നിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിന് വേണ്ടിയാണ് ജിത്തു വെള്ളിക്കുളങ്ങരയിലെ വീട്ടില്‍ എത്തിയത്. ജിത്തു എത്തുന്നു എ്ന്ന് മുന്‍കൂട്ടി മനസിലാക്കിയ വിരാജ് കാത്തുനിന്ന് ജിത്തുവിന് മേല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com