ആലപ്പുഴ : ചെങ്ങന്നൂരിൽ ത്രികോണ മൽസരമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തിരുത്തി കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ മാസ്റ്റർ. ചെങ്ങന്നൂരിൽ ത്രികോണ മൽസരം തന്നെയാണ്. ത്രികോണ മൽസരത്തിൽ ആര് ആരെ വാരും എന്ന് ഇപ്പോൾ പറയാൻ പറ്റില്ല. അങ്ങനെ ആര് ആരെ വാരിയാലും, ആ വാരൽ മുൻകൂട്ടി കണ്ടുകൊണ്ട് ജയിക്കുക എന്നതാണ് ഇടതുമുന്നണി കാണുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
ബിജെപിയും കോൺഗ്രസും പരസ്പരം സഹായിച്ചാലും ഇടതുപക്ഷം വർധിത ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ ചുതലയുള്ള ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ബിജെപി ജയിക്കാതിരിക്കാൻ യുഡിഎഫിന് വോട്ടു മറിച്ചുവെന്ന മുൻകാല ആരോപണങ്ങൾ ചെങ്ങന്നൂരിലും കേൾക്കുമോ എന്ന ചോദ്യത്തോട് എംവി ഗോവിന്ദന്റെ മറുപടി ഇപ്രകാരമായിരുന്നു. ഇടതുപക്ഷത്തിന് സ്വാധീനമുള്ള ഒരു മേഖലയിലും അത്തരത്തിലൊരു നിലപാട് സ്വീകരിക്കേണ്ട ഒരു കാര്യവും സിപിഎമ്മിനില്ലല്ലോ ?.
തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷം നടത്തിയ പ്രസ്താവനയിലാണ്, ചെങ്ങന്നൂരിൽ സിപിഎമ്മും കോൺഗ്രസും തമ്മിലാണ് മൽസരമെന്ന് കോടിയേരി പറഞ്ഞത്. ബിജെപി മൂന്നാം സ്ഥാനത്താണ്. ത്രികോണ മൽസരമെന്നത് വെറും വാദം മാത്രമാണെന്നാണ് കോടിയേരി അഭിപ്രായപ്പെട്ടത്. എൻഡിഎ തിരഞ്ഞെടുപ്പ് ചിത്രത്തിലില്ല എന്ന് സ്ഥാപിക്കാനുള്ള സിപിഎമ്മിന്റെ ശ്രമത്തെ ബി.ജെ.പി സംസ്ഥാന നേതൃത്വം വിമർശിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ