ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി  ; 10 ലക്ഷം രൂപ സഹായധനം നല്‍കാനും മന്ത്രിസഭാ തീരുമാനം

ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്ന കാര്യം പരിഗണിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുമെന്ന് കോടിയേരി വ്യക്തമാക്കിയിരുന്നു
ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി  ; 10 ലക്ഷം രൂപ സഹായധനം നല്‍കാനും മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം : വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. ശ്രീജിത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ശ്രീജിത്തിന്റെ ഭാര്യയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ പരിശോധിച്ചശേഷമാകും ഏത് തസ്തികയില്‍ ജോലി നല്‍കണം എന്നത് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുക.

കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ വീട്ടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്ന കാര്യം പരിഗണിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ശ്രീജിത്തിന്റെ മരണത്തില്‍ സിപിഎം ഇരയ്‌ക്കൊപ്പമാണെന്നും, കുടുംബത്തിന് എന്ത് സഹായം നല്‍കാനും പാര്‍ട്ടി ഒപ്പമുണ്ടെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.
 

വീട് ആക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ശ്രീജിത്തിനെ ആര്‍ടിഎഫുകാര്‍ കസ്റ്റഡിയിലെടുത്തത്. ആര്‍ടിഎഫുകാരുടെയും വരാപ്പുഴ പൊലീസ് സ്റ്റേഷനിലും ഉണ്ടായ ക്രൂര മര്‍ദനത്തെ തുടര്‍ന്ന് ശ്രീജിത്തിന് ഗുരുതരമായി പരിക്കേറ്റു. ആന്തരിക രക്തസ്രവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീജിത്തിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും മരിക്കുകയായിരുന്നു. 

സംഭവത്തില്‍ ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്‌ഐ ദീപക്ക്, ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സിഐ ക്രിസ്പിന്‍ സാമിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ല. കോടതിയില്‍ തെറ്റായ രേഖകള്‍ സമര്‍പ്പിച്ച് തെറ്റിദ്ധരിപ്പിച്ചു, അന്യായമായി തടങ്കലില്‍ വെച്ചു എന്നീ കുറ്റങ്ങളാണ് സിഐയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com