തിരുവനന്തപുരം : മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം പ്രസ് ക്ലബിന് നേരെ ആർഎസ്എസ് പ്രവർത്തകർ നടത്തിയ അക്രമം സർക്കാർ ഗൗരവമായി കാണും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. രണ്ട് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫെയ്സ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ആർ.എസ്.എസ് പ്രവർത്തകരായ വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം സംഘ് ജില്ല കാര്യാലയത്തിന് നേരെ അജ്ഞാതർ ഗുണ്ട് എറിഞ്ഞു എന്നാരോപിച്ച് ആർഎസ്എസ് കഴിഞ്ഞ ദിവസം നടത്തിയ പ്രകടനത്തിനിടെയായിരുന്നു പ്രസ് ക്ലബിന് നേർക്ക് ആക്രമണം ഉണ്ടായത്. അക്രമത്തിൽ ചന്ദ്രിക ഫോട്ടോഗ്രാഫർ ഫുആദിന് പരിക്കേറ്റിരുന്നു. ആര്‍എസ്എസ് പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനെ മര്‍ദിക്കുന്ന ചിത്രം എടുത്തതാണ് ആക്രമണത്തിന് കാരണം.
വ്യാഴാഴ്ച രാവിലെ 11.30ഒാടെ മലപ്പുറം പ്രസ് ക്ലബിന് മുന്നിലായിരുന്നു സംഭവം. ആർഎസ്എസ് കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെ അതുവഴി വന്ന ബൈക്ക് യാത്രക്കാരനായ അബ്ദുല്ല ഫവാസ് സമീപത്തു കൂടെ പോകാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതരായവർ ഫവാസിനെ കഴുത്തിൽ പിടിച്ച് തള്ളുകയും മർദിക്കുകയും ചെയ്തു. ഈ സമയം പ്രസ് ക്ലബിലുണ്ടായിരുന്ന ഫുആദ് മൊബൈൽ ഫോൺ ഉപയോഗിച്ച് ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണ് അക്രമത്തിൽ കലാശിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ