ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള മത തീവ്രവാദികളുടെ വോട്ട് വാങ്ങി ജയിക്കേണ്ട: കാനത്തെ തള്ളി കോടിയേരി

ചെങ്ങന്നൂരില്‍ ആര്‍എസ്എസിന്റെ വോട്ടും സ്വീകരിക്കുമെന്ന് പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്
ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള മത തീവ്രവാദികളുടെ വോട്ട് വാങ്ങി ജയിക്കേണ്ട: കാനത്തെ തള്ളി കോടിയേരി

കൊച്ചി: ചെങ്ങന്നൂരില്‍ ആര്‍എസ്എസിന്റെ വോട്ടും സ്വീകരിക്കുമെന്ന് പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ആര്‍എസ്എസ് അടക്കമുള്ള മത തീവ്രവാദികളുടെ വോട്ട് വാങ്ങി ചെങ്ങന്നൂരില്‍ ജയിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 

നിരവധി സിപിഎം പ്രവര്‍ത്തകര്‍ ആര്‍എസ്എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സിപിഎമ്മും സിപിഐയും രണ്ടു പാര്‍ട്ടികളാണ്. അതുകൊണ്ടുതന്നെ അഭിപ്രായ വ്യത്യാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

ചെങ്ങന്നൂരില്‍ ആര്‍എസ്എസ് വോട്ട് വേണ്ടെന്ന  കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് കാനം രാജേന്ദ്രന്‍ ആര്‍എസ്എസ് വോട്ട് സ്വീകരിക്കുമെന്ന് പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസുകാര്‍ വോട്ടു ചെയ്താലും സ്വീകരിക്കും. ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് എങ്ങനെയാണ് പറയാന്‍ കഴിയുക എന്നും കാനം ചോദിച്ചു. ഇതിന് പുറമേ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ വോട്ട് സ്വീകരിക്കുമെന്ന കോടിയേരിയുടെ നിലപാടിനെയും കാനം എതിര്‍ത്തു. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പിന്തുണയില്ലാതെയാണ് മണ്ഡലത്തില്‍ ജയിച്ചതെന്നും കാനം ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ ദിവസം കേരളേ കാണ്‍ഗ്രസ് മാണിവിഭാഗത്തിന്റെയും ബിഡിജെഎസിന്റെയും വോട്ട് സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആര്‍എസ്എസിന്റെ വോട്ട് മാത്രമാണ് വേണ്ടെന്ന നിലപാടുളളതെന്നും കോടിയേരി വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് കോടിയേരിയുടെ വാദങ്ങള്‍ തളളി കാനം രംഗത്തെത്തിയത്.

ആര്‍എസ്എസ് ഒഴികെ ആരുടെയും വോട്ട് സ്വീകരിക്കുക എന്നതാണ് എല്‍ഡിഎഫിന്റെ പ്രഖ്യാപിത നിലപാടെന്ന് കോടിയേരി പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസ് എം ഇപ്പോള്‍ യുഡിഎഫിന് ഒപ്പമില്ല. എസ്എന്‍ഡിപിയുമായും എന്‍എസ്എസുമായും സൗഹൃദപരമായ ബന്ധമാണുളളത്.
എന്നാല്‍ വെളളാപ്പളളിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. ബിഡിജെഎസിന്റെ നിസഹകരണം ബിജെപിയെ ദുര്‍ബലമാക്കുമെന്നും കോടിയേരി പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com