തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയെ അന്വേഷിക്കാന്‍ വേണ്ടി അനധികൃത പണപ്പിരിവ് നടത്തിയെന്ന സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലക്കെതിരായ വിവാദ പരാതിയിലെ അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു. പരാതിക്കാരന്റെ മൊഴിയെടുത്തെങ്കിലും തെളിവുകളൊന്നും ഹാജരാക്കാത്തതിനാല്‍ വ്യാജപരാതിയെന്ന സംശയം ബലപ്പെട്ടു. പരാതി നല്‍കിയത് ബി.ഡി.ജെ.എസിന്റെ പ്രാദേശിക നേതവാണെന്ന്് പൊലീസ് അറിയിച്ചു.
കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസിന്റെ പേരില്‍ സര്‍ക്കാരിനെയും പൊലീസിനെയും വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അശ്വതി ജ്വാലക്കെതിരെ പരാതി ഉയര്‍ന്നത്. വിദേശവനിതയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്നായിരുന്നു കോവളം സ്വദേശി അനില്‍കുമാര്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചത്. കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരിയെ സഹായിച്ച അശ്വതിക്കെതിരായ പരാതിക്ക് പിന്നില്‍ ഗൂഡാലോചനയാണെന്ന് ആരോപണം ഉയര്‍ന്നു.
പരാതിക്ക് പിന്നാലെ അശ്വതിയുടെ മൊഴിയെടുക്കാന്‍ പൊലീസ് തിടുക്കത്തില്‍ തീരുമാനിച്ചെങ്കിലും വിവാദമായതോടെ അതൊഴിവാക്കുകയും മറ്റ് നടപടികളെല്ലാം മരവിപ്പിച്ചിരിക്കുകയുമാണ്. കോവളം പനങ്ങോടുള്ള കെ.പി.എം.എസിന്റെയും ബി.ഡി.ജെ.എസിന്റെയും പ്രാദേശിക നേതാവാണ് പരാതിക്കാരനായ അനില്‍കുമാറെന്ന് പൊലീസ് കണ്ടെത്തി.
ഇയാളുടെ മൊഴിയെടുത്തെങ്കിലും ആരോപണങ്ങള്‍ സാധൂകരിക്കാനുള്ള തെളിവുകളൊന്നും ഹാജരാക്കിയില്ല. ഇതോടെ പരാതി വ്യാജമല്ലെന്ന് ഉറപ്പിക്കണമെങ്കില്‍ കൂടുതല്‍ പരിശോധന വേണമെന്നാണ് അന്വേഷണോദ്യോഗസ്ഥന്റെ നിലപാട്. ഇതിനാല്‍ അശ്വതിയുടെ മൊഴി തല്‍കാലം എടുക്കേണ്ടെന്നാണ് നിലവിലെ തീരുമാനം. ഇതോടെ പരാതിക്ക് പിന്നില്‍ ഗൂഡലക്ഷ്യമെന്ന സംശയം ബലപ്പെടുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ