മുപ്പതു വർഷമായി സതീശനുമായി ഒരു ബന്ധവുമില്ല : പി ശശി

ചില നടപടി ദൂഷ്യങ്ങളെ തുടർന്ന് ബന്ധം വിഛേദിച്ചതാണ്. അയാൾ ഏതു കേസിൽപ്പെട്ടാലും അത് തന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും പി ശശി
മുപ്പതു വർഷമായി സതീശനുമായി ഒരു ബന്ധവുമില്ല : പി ശശി

കണ്ണൂർ : കഴിഞ്ഞ മുപ്പതു വർഷമായി സതീശനുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി ശശി അറിയിച്ചു. ഇത്തരം ചില നടപടി ദൂഷ്യങ്ങളെ തുടർന്ന് ബന്ധം വിഛേദിച്ചതാണ്. വിവാഹത്തിൽ പോലും ഞങ്ങളാരും പങ്കെടുത്തിട്ടില്ല. സതീശൻ ഇപ്പോൾ എവിടെയാണ് താമസമെന്നും അറിയില്ല. അയാൾ ഏതു കേസിൽപ്പെട്ടാലും അത് തന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും പി ശശി പറഞ്ഞു. 

മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് പി.ശശിയുടെ സഹോദരന്‍ പി സതീശനെ പൊലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ആശ്രിത നിയമനത്തിന്റെ പേരില്‍ പി.സതീശന്‍ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. 

പഞ്ചായത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യവെ മരിച്ച ഭര്‍ത്താവിന്റെ ആശ്രിത നിയമന ഉത്തരവ് ശരിയാക്കിത്തരാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. രണ്ടര ലക്ഷം രൂപ പല തവണയായി പി.സതീശന്‍ കൈപ്പറ്റിയിരുന്നതായി പരാതിക്കാരി ആരോപിച്ചു. പാര്‍ട്ടി ഫണ്ടിലേക്കെന്ന് പറഞ്ഞായിരുന്നു പണം കൈപ്പറ്റിയിരുന്നത്.വിശ്വാസ്യതയ്ക്കായി രണ്ട് ലക്ഷത്തിന്റെ ചെക്ക് നല്‍കി. പണം കൈപ്പറ്റിയ ശേഷം അതേക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. യുവതിയുടെ ആരോപണം വന്നതിന് പിന്നാലെ സതീശനെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com