ഷര്‍ട്ട് ഊരിയേ ക്ഷേത്രത്തില്‍ കയറാവൂ എന്നത് ഏത് ശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ ? എസ്എന്‍ഡിപി ക്ഷേത്രങ്ങളില്‍ ഇനി ഷര്‍ട്ടിട്ട് കയറാമെന്ന് വെള്ളാപ്പള്ളി

എസ്എന്‍ഡിപി യോഗത്തിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ഊരാതെ ക്ഷേത്രത്തിനകത്ത് പ്രവേശിക്കാമെന്ന് വെള്ളാപ്പള്ളി
ഷര്‍ട്ട് ഊരിയേ ക്ഷേത്രത്തില്‍ കയറാവൂ എന്നത് ഏത് ശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ ? എസ്എന്‍ഡിപി ക്ഷേത്രങ്ങളില്‍ ഇനി ഷര്‍ട്ടിട്ട് കയറാമെന്ന് വെള്ളാപ്പള്ളി

കൊച്ചി : പുരുഷന്മാര്‍ ഷര്‍ട്ടും മേല്‍വസ്ത്രങ്ങളും ഊരിയേ ക്ഷേത്രങ്ങളില്‍ കയറാവൂ എന്ന ആചാരം എത് ശാസ്ത്രത്തിന്റെ പിന്‍ബലത്തിലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗത്തിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇനി മുതല്‍ പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ഊരാതെ ക്ഷേത്രത്തിനകത്ത് പ്രവേശിക്കാമെന്ന് വെള്ളാപ്പള്ളി പ്രഖ്യാപിച്ചു. താന്‍ പ്രസിഡന്റായ കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ഭക്തന്മാര്‍ ദര്‍ശനം നടത്തുന്നത് ഷര്‍ട്ട് ഊരാതെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

മൂവാറ്റുപുഴ എസ്എന്‍ഡിപി യൂണിയന്റെ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലാണ്, ഷര്‍ട്ടൂരണമെന്ന ആചാരം തിരുത്തിക്കൊണ്ടുള്ള പ്രഖ്യാപനം വെള്ളാപ്പള്ളി നടേശന്‍ നടത്തിയത്. ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടത്തിയ ഗുരുമണ്ഡപവും പുനപ്രതിഷ്ഠ നടത്തിയ സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും വെള്ളാപ്പള്ളി ഭക്തര്‍ക്ക് സമര്‍പ്പിച്ചു. തുടര്‍ന്ന് ഷര്‍ട്ട്, ബനിയന്‍ തുടങ്ങിയവ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കരുത് എന്ന ഗോപുരനടയില്‍ വെച്ചിരുന്ന ബോര്‍ഡ് വെള്ളാപ്പള്ളി എടുത്തുമാറ്റി. ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുകയും ചെയ്തു. 

ഇതോടെ സദസിലുണ്ടായിരുന്ന നൂറുകണക്കിന് വിശ്വാസികളും വെള്ളാപ്പള്ളിക്കൊപ്പം ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തിന് അകത്തു കയറി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനിര്‍ത്തി ഒരു വിഭാഗം തന്ത്രിമാരും പൂജാരിമാരും ഭക്തരെ ചൂഷണം ചെയ്യുകയാണ്. ഇത്തരക്കാരെ തിരിച്ചറിഞ്ഞ് തിരസ്‌കരിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. സവര്‍ണ മേധാവിത്വത്തിന്റെ ബാക്കിപത്രങ്ങളായ അനാചാരങ്ങള്‍ ഇപ്പോഴും കൊണ്ടുനടന്ന് ജനങ്ങളെയും വിശ്വാസികളെയും പിഴിയുകയാണ്. ഇവയെ ചെറുക്കുകയും ഇല്ലാതാക്കുകയും വേണം. കേരളത്തില്‍ അല്ലാതെ മറ്റെവിടെയാണ് ഈ രീതി നിലനില്‍ക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com