ന്യൂഡൽഹി: കേരളത്തിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച ശക്തമായ ഇടിമിന്നലും കനത്ത മഴയും മണിക്കൂറിൽ 50 മുതൽ 70 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡൽഹിയിൽ കൊടുങ്കാറ്റും ഇടിമിന്നലോട് കൂടിയ മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സെക്കൻഡ് ഷിഫ്‌റ്റിൽ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് അവധി നൽകി
കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ, തിരുവനന്തപുരം ജില്ലകൾക്കാണു ജാഗ്രതാനിർദേശം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ജമ്മുകാശ്‌മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഡൽഹി, ചണ്ഡീഗഡ്, ഉത്തർപ്രദേശ്, സിക്കിം, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ 50 മുതൽ 70 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം അഞ്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ടായ മഴയിലും ഇടിമിന്നലിലും 124 പേർ മരിച്ച സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ