ലിഗയുടെ കൊലപാതകം: കഞ്ചാവ് എത്തിച്ച് നല്‍കിയ ആള്‍ കസ്റ്റഡിയില്‍ 

വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേര്‍ കൂടി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായതായി സൂചന
ലിഗയുടെ കൊലപാതകം: കഞ്ചാവ് എത്തിച്ച് നല്‍കിയ ആള്‍ കസ്റ്റഡിയില്‍ 

കോവളം: വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേര്‍ കൂടി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായതായി സൂചന. കൊലപാതകക്കേസില്‍ അറസ്റ്റിലായ ഉമേഷ്, ഉദയന്‍ എന്നിവരില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ സുഹൃത്തുക്കളും പ്രദേശവാസികളുമായ രണ്ടുപേരെ പൊലീസ് പിടികൂടിയതെന്നാണ് വിവരം. വിദേശ വനിത കൊല്ലപ്പെട്ട ദിവസം ഇവര്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയ ആളും പ്രധാന പ്രതി ഉമേഷിന്റെ സുഹൃത്തായ യുവാവുമാണ് പിടിയിലായത്.

എന്നാല്‍ അന്വേഷണ സംഘം ഇത് സ്ഥിരീകരിക്കുന്നില്ല. ചോദ്യം ചെയ്യാനായി പ്രദേശവാസികളായ ഏതാനും പേരെ വിളിച്ച് വരുത്തിയതല്ലാതെ ആരും കസ്റ്റഡിയിലില്ലെന്നാണ് പൊലീസ് പറയുന്നത്. ഉമേഷും ഉദയനും പിടിയിലായതോടെ കോവളത്തെ കഞ്ചാവ് കടത്തുകാരും സമൂഹ്യവിരുദ്ധരും മാളങ്ങളില്‍ ഒളിച്ചത് അന്വേഷണത്തിന് തടസമായിട്ടുണ്ട്. കേസിന് സഹായകമായ വിവരങ്ങള്‍ ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ ഇതോടെ അടഞ്ഞതാണ് പൊലീസിനെ വലയ്ക്കുന്നത്. 

അന്വേഷണം മുറുകിയതോടെ കഞ്ചാവ് കച്ചവടത്തിലെ പ്രമുഖരടക്കം അടുത്തിടെ സ്ഥലം വിട്ടവരുടെ പട്ടികയും പൊലീസ് ശേഖരിക്കുന്നുണ്ട്. കസ്റ്റഡിയില്‍ തുടരുന്ന ഉദയനും ഉമേഷും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാത്തതും തിരിച്ചടിയായിട്ടുണ്ട്. കഞ്ചാവിന്റെ ലഹരിയില്‍ മയങ്ങിയ യുവതിയെ രണ്ട് തവണ വീതം ഉമേഷും ഉദയനും മാനഭംഗപ്പെടുത്തിയെന്നാണ് കുറ്റസമ്മത മൊഴി. വൈകിട്ട് ബോധം തെളിഞ്ഞ യുവതി തിരികെ പോകാന്‍ ശ്രമിച്ചപ്പോള്‍ കഴുത്ത് മുറുക്കി കൊന്നെന്നാണ് കേസ്. 

വിദേശവനിതയുടെ മരണവുമായി ബന്ധപ്പെട്ട് രാസപരിശോധനാ ഫലങ്ങള്‍ ഒരാഴ്ചയ്ക്കകം പൂര്‍ണമായും ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഇത് ലഭിക്കുന്നതോടെ കസ്റ്റഡിയിലുള്ള പ്രതികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com