കൊച്ചി: വാഹനാപകടത്തെതുടര്‍ന്ന് കിടപ്പിലായ മകനും 11 വര്‍ഷത്തിലേറെയായി മകനെ പരിചരിക്കുന്ന അമ്മയ്ക്കും 50ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. 'അമ്മയുടെ കണ്ണീരിന് വിലയിടാനാവില്ലെങ്കിലും ദുഃഖത്തോടെ ആ ജോലി ഏറ്റെടുക്കുന്നു' എന്നുപറഞ്ഞായിരുന്നു ഹൈക്കോടതി
വിധിന്യായം അറിയിച്ചത്. 35ലക്ഷം രൂപ മകന്റെ തുടര്‍ ചികിത്സകള്‍ക്കും 15 ലക്ഷം രൂപ അമ്മയുടെ ജീവതനഷ്ടത്തിനുള്ള പരിഹാരതുകയുമായാണ് നല്‍കിയിരിക്കുന്നത്.
2006ലാണ് റോഡരികില്‍ നിന്ന ആറുവയസ്സുകാരന്‍ ബാസിത്തിന് വാഹനാപകടം ഉണ്ടായത്. ബാസിത്തിനുവേണ്ടി അമ്മ മൈമുന നല്‍കിയ അപ്പീല്‍ കണക്കിലെടുത്താണ് നഷ്ടപരിഹാരം അംഗീകരിച്ചുകൊണ്ടുള്ള ഹൈകോടതി വിധി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബാസിത് 2006മുതല്‍ കോമയിലാണ്. ജസ്റ്റിസ് പിഎന്‍ രവീന്ദ്രന്‍, ജസ്റ്റിസ് ദേവന്‍ രാമ ചന്ദ്രന്‍ എന്നിവരടങ്ങിയ ബഞ്ചാണ് മൈമുനയുടെ ആവശ്യം അംഗീകരിച്ചത്. മകനെ കഴിഞ്ഞ 11വര്‍ഷത്തിലേറെയായി പരിചരിച്ചുവരുന്ന മാതാവാണ് യഥാര്‍ത്ഥ ഇരയെന്നു കോടതി അഭിപ്രായപ്പെട്ടു.
തൃശ്ശൂര്‍ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ അനുവദിച്ച 31ലക്ഷം രൂപയ്ക്ക് പുറമെയാണ് ഹൈക്കോടത് അനുവദിച്ചിട്ടുള്ള ഈ തുക. 31 ലക്ഷം രൂപ ഇതുവരെയുള്ള ചികിത്സയ്ക്കായെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാന്‍ ചിലവാക്കേണ്ടിവന്നെന്നും ഭാവിയില്‍ മകന്റെ ചികിത്സാചിലവുകള്‍ ഉയരുമെന്നുമുള്ള മൈമുനയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ബാസിത്തിന്റെ ചികിത്സയ്ക്ക് പ്രതിമാസം 25,000രൂപ ആവശ്യമാകുമെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് മാസം 25,000രൂപ പലശി ലഭിക്കത്തക രീതിയില്‍ 35ലക്ഷം രൂപ നിക്ഷേപിക്കാന്‍ കോടതി നിശ്ചയിച്ചത്.മൈമൂനയുടെ പേരില്‍ സ്ഥിരനിക്ഷേപമായി അഞ്ചുവര്‍ഷത്തേക്കാണ് തുക ബാങ്കിലുടേണ്ടത്. ഈ അഞ്ചുവര്‍ഷക്കാലം പലിശ മാത്രമേ പിന്‍വലിക്കാനാകും. അതിനുശേഷം തുക ഭാഗികമായോ പൂര്‍ണ്ണമായോ പിന്‍വലിക്കാവുന്നതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ