തൃശൂർ : വാട്സ് ആപ്പ് പ്രണയം മൂത്ത് വീട്ടുകാരെ ഉപേക്ഷിച്ച് കോയമ്പത്തൂരിൽ നിന്ന് കൊച്ചിയിലെത്തിയ പതിനഞ്ചുകാരി പൊലീസിനെയും വലച്ചു. അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം നാട്ടിലേക്ക് മടങ്ങുന്നതിനിടെ, ട്രെയിനിൽ നിന്നും വീട്ടുകാരുടെ കണ്ണുവെട്ടിച്ച് പെൺകുട്ടി മുങ്ങുകയായിരുന്നു. ട്രെയിൻ സിഗ്നലിനായി ചെറുതുരുത്തിയ്ക്ക് അടുത്ത് പൈങ്കുളം ഗേറ്റിൽ നിർത്തിയിട്ടപ്പോഴായിരുന്നു, വീട്ടുകാർ മയങ്ങിപ്പോയ തക്കം നോക്കി പെൺകുട്ടി മുങ്ങിയത്.
കഴിഞ്ഞ മാസം അമ്മയോടൊപ്പം എറണാകുളത്തെത്തിയപ്പോഴാണ് 15 കാരി യുവാവിനെ പരിചയപ്പെടുന്നത്. തുടർന്ന് നിരന്തര വാട്സ് ആപ്പ് ചാറ്റിങ് തുടങ്ങുകയും ചെയ്തു. ഒടുവിൽ വീടും നാടും ഉപേക്ഷിച്ച് കഴിഞ്ഞ ദിവസം എറണാകുളത്തെ യുവാവിന്റെ വീട്ടിലെത്തി. കളി കൈവിട്ടത് തിരിച്ചറിഞ്ഞ യുവാവ് കോയമ്പത്തൂരിലെ വീട്ടുകാരെ വിവരമറിയിച്ചു. അമ്മയും ബന്ധുക്കളും കൊച്ചിയിലെത്തി കുട്ടിയുമായി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
മയക്കത്തിലായിരുന്ന ബന്ധുക്കൾ ഷൊർണൂരിലെത്തിയപ്പോഴാണ് പെൺകുട്ടി മുങ്ങിയത് അറിയുന്നത്. ഉടൻ തിരച്ചിൽ നടത്തുകയും ചെറുതുരുത്തി പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. എന്നാൽ പെൺകുട്ടിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് മൊബൈൽ സിഗ്നൽ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോൾ ചെറുതുരുത്തിയിലെ ഒരു വീട്ടിൽ ഒളിച്ചിരുന്ന കുട്ടി ഒളിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തി. തുടർന്ന് വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കി ബന്ധുക്കളോടൊപ്പം വിട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ