തിരുവനന്തപുരം: മകളുടെ വിവാഹ ഒരുക്കത്തിനിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കരമന തമലം കാട്ടാന്‍വിള ഉഷസില്‍ പി എ അനിതകുമാരിയാണ് മരിച്ചത്. നെഞ്ചുവേദനയെത്തുടര്‍ന്ന് അനിതയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനെത്തിയ ആംബുലന്‍സ് വീടിനുമുന്നിലെ ചെളിക്കുഴിയില്‍ താഴുകയായിരുന്നു.
തുടര്‍ന്ന് ഓട്ടോയില്‍ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമവും ചെളിമൂലം നടന്നില്ല. പിന്നീട് മറ്റൊരു ആംബുലന്‍സെത്തിച്ച് ഒരു കിലോമീറ്റര്‍ ദൂരത്തുള്ള ആശുപത്രിയിലെത്തിക്കുമ്പോഴേക്കും അനിത മരിച്ചിരുന്നു. ചെളി മൂലം ആശുപത്രിയിലെത്തിക്കാൻ ഒന്നരമണിക്കൂറോളമാണ് വൈകിയത്.
ഞായറാഴ്ച അനിതയുടെ മകള്‍ ജൂലിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. അമ്മയുടെ മരണത്തെത്തുടര്‍ന്ന് വിവാഹം മാറ്റിവെച്ചു. അനിതയുടെ ഭര്‍ത്താവ് വിജയകുമാര്‍ സ്വകാര്യസ്ഥാപനത്തില്‍ സുരക്ഷാജീവനക്കാരനാണ്. അനിതയ്ക്ക് നെഞ്ചുവേദന അനുഭവപ്പെടുമ്പോള്‍ അദ്ദേഹം ജോലിസ്ഥലത്തായിരുന്നു. വിവരമറിഞ്ഞെത്തിയ വിജയകുമാറാണ് ആംബുലന്‍സ് വിളിച്ചത്. ആംബുലന്‍സ് എത്തുന്നവഴി ചെളിയില്‍ താഴുകയായിരുന്നു.
റെയില്‍വേ പുറമ്പോക്കിലൂടെയുള്ള റോഡിന്റെ ഒരു വശത്ത് ഒന്നരമാസം മുന്‍പ് കേബിളിടാന്‍ കുഴിയെടുത്തിരുന്നു. കഴിഞ്ഞദിവസത്തെ മഴയെ തുടർന്ന് ഇവിടെ ചെളിക്കെട്ട് രൂപപ്പെട്ടു. റോഡ് ടാറിട്ട് ഗതാഗതയോഗ്യമാക്കാൻ കോര്‍പ്പറേഷന്‍ പലതവണ ശ്രമിച്ചെങ്കിലും റെയില്‍വേ അനുമതി നല്‍കിയിരുന്നില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ