വടകര: കട്ടൻചായ കുപ്പിയിലാക്കി മദ്യമെന്ന് പറഞ്ഞ് വിറ്റു. കോഴിക്കോട് വടകര എടോടിയിലെ ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റിനുമുന്നില്‍
ശനിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. ഔട്ട്‌ലെറ്റിനു മുന്നില്‍ ക്യൂനില്‍ക്കുന്നവരെയാണ് കബളിപ്പിച്ചത്. മാഹി മദ്യമാണെന്ന് പറഞ്ഞായിരുന്നു വില്‍പ്പന.
രണ്ടുപേരാണ് വിൽപ്പന സംഘത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. രണ്ടാമൻ ഓടി രക്ഷപ്പെട്ടു. കണ്ണൂര്‍ സ്വദേശിയാണ് പിടിയിലായത്. രണ്ടു കുപ്പി 'മദ്യ'വും പിടികൂടി. ഇയാളെയും മദ്യവും വടകര പോലീസിന് കൈമാറി.
ഒരു ഫുള്‍ കുപ്പിക്ക് 400 രൂപയാണ് ഇവർ മേടിച്ചിരുന്നത്. ലേബലും സീലുമൊക്കെയുള്ള കുപ്പിയായതിനാല്‍ ആര്‍ക്കും സംശയവും തോന്നിയില്ല. കഴിഞ്ഞ ഞായറാഴ്ച ഇതേ സംഘം ഇവിടെ ഇതേരീതിയില്‍ മദ്യം വിറ്റിരുന്നു. മദ്യം വാങ്ങിയ സംഘം കട്ടന്‍ചായയാണെന്ന് മനസ്സിലായതോടെ ബീവറേജസ് ഷോപ്പിന്റെ മുന്നിലെത്തി ഇവിടെയുള്ള ലോട്ടറിവില്‍പ്പനക്കാര്‍ ഉള്‍പ്പെടെയുള്ളവരോട് കാര്യം പറഞ്ഞിരുന്നു.
ശനിയാഴ്ചയും രണ്ടുപേര്‍ മദ്യവില്‍പ്പനയ്ക്ക് എത്തിയതോടെ ബീവറേജ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെ ഒരാള്‍ ഓടിരക്ഷപ്പെട്ടു. കണ്ണൂര്‍ സ്വദേശിയാണ് പിടിയിലായത്. പിടിയിലായ ആളുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത രണ്ടു കുപ്പി 'മദ്യം' ഇതുവരെ പരിശോധിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ