എടപ്പാള്‍ തിയേറ്റര്‍ പീഡനം: ദൃശ്യങ്ങള്‍ ആദ്യം കണ്ടപ്പോള്‍ തലയ്ക്കടിച്ച് കൊല്ലാനാണ് തോന്നിയത് - കൗണ്‍സിലര്‍ പറയുന്നു

ഈ കേസില്‍ ആ പെണ്‍കുട്ടിയെ രക്ഷിക്കുക എന്നതില്‍ കവിഞ്ഞ് ഞങ്ങളുടെ മുന്നില്‍ ഒരു ലക്ഷ്യവുമില്ലായിരുന്നു. അത് സാധിച്ചു. 
എടപ്പാള്‍ തിയേറ്റര്‍ പീഡനം: ദൃശ്യങ്ങള്‍ ആദ്യം കണ്ടപ്പോള്‍ തലയ്ക്കടിച്ച് കൊല്ലാനാണ് തോന്നിയത് - കൗണ്‍സിലര്‍ പറയുന്നു


 
മലപ്പുറം: മലപ്പുറം എടപ്പാളില്‍ സിനിമാ തിയേറ്ററില്‍ വച്ച് ബാലികയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ തൃത്താല സ്വദേശിയും വ്യവസായിയുമായ കണ്‍കുന്നത്ത് മൊയിതീന്‍കുട്ടിയെയും കുട്ടിയുടെ  അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു കേസെടുത്തിരുന്നു. കുട്ടിയോട് ലൈംഗിക അതിക്രമം കാണിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടും കേസെടുക്കാതിരുന്ന എസ്‌ഐയ്‌ക്കെതിരെയും പോസ്‌കോ നിയമപ്രകാരം കേസെടുത്തു. കേസെടുക്കാതിരുന്ന പൊലീസിനെയും പീഡിപ്പിച്ച മൊയ്തീന്‍ കുട്ടിയെയുമുള്‍പ്പടെ നിയമത്തിന് മുന്നിലെത്തിച്ച രണ്ടുപേരുണ്ട്. സ്‌കൂള്‍ കൗണ്‍സിലറായ ധന്യ ആബിദും, ചൈല്‍ഡ് ലൈന്‍ ജില്ലാ വൈസ് കോര്‍ഡിനേറ്ററായ ശിഹാബും.

കുട്ടിയുടെ അമ്മയുടെ അറിവോടെയാണ് സംഭവം നടന്നിരിക്കുന്നെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്മക്കെതിരെയും പോസ്‌കോ കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാല്‍ ദൃശ്യങ്ങള്‍ ആദ്യം കണ്ടയാളെന്ന നിലയ്ക്ക് അങ്ങനെ തോന്നുന്നില്ലെന്നാണ് സ്‌കൂള്‍ കൗണ്‍സിലറായ ധന്യ ആബിദ് പറയുന്നത്. അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തിലാണ് ധന്യ അമ്മയുടെ അറിവോടെയല്ല ആ പിഡനം നടന്നതെന്ന് പറഞ്ഞിരിക്കുന്നത്. ധന്യ ആബിദിന്റെ വാക്കുകളിങ്ങനെയാണ്. ' ആ വിഷ്വല്‍ കണ്ടപ്പോള്‍ എനിക്ക് തോന്നിയതും ആ സ്ത്രീ ഇയാള്‍ മകളോട് കാണിക്കുന്നത് അറിഞ്ഞിരുന്നില്ല എന്ന് തന്നെയാണ്. കാരണം പേഴ്‌സണലായ മൊമെന്റ്‌സ് ആസ്വദിക്കുന്ന ആ സ്ത്രീ തന്നെ അയാള്‍ ചെയ്യുന്നത് കുട്ടി കാണണ്ട എന്ന ഉദ്ദേശത്തോടെയാണ് അയാള്‍ക്കപ്പുറത്തെ സീറ്റിലേക്ക് അവളെ ഇരുത്തിയതെന്നാണ് ഞാന്‍ കരുതുന്നത്. തിയേറ്ററില്‍ കടുത്ത ഇരുട്ടായിരിക്കും. ഫ്രണ്ട് സീറ്റിലോ ബാക്ക് സീറ്റിലോ ഇരിക്കുന്നവര്‍ക്ക് ഇതൊന്നും കാണാന്‍ പറ്റില്ല. അവര്‍ ഇരുന്ന സീറ്റിന് തൊട്ട് മുകളിലായി സിസിടിവി സ്ഥാപിച്ചിരുന്നത് കൊണ്ടാണ് നമുക്ക് വിഷ്വല്‍ അത്ര ക്ലാരിറ്റിയോടെ കാണാന്‍ സാധിക്കുന്നത്. ഒരുപക്ഷേ അടുത്തിരിക്കുന്നയാള്‍ക്ക് പോലും അത് കാണാന്‍ സാധിച്ചുകൊള്ളണമെന്നില്ല. 

ഇന്നലെ ആ വിഷ്വല്‍ ചാനലിലൂടെ പുറത്തുവരുന്ന സമയത്താണ് ആ സ്ത്രീ പോലും അത് കണ്ടിരിക്കുക, അറിഞ്ഞിരിക്കുക എന്നാണ് എന്റെ വിശ്വാസം. ആ സ്ത്രീ വല്ലാത്ത പ്ലഷര്‍ മൊമന്റിലായിരുന്നു. അതിനിടയില്‍ അവര്‍ കുട്ടിയെ ശ്രദ്ധിച്ചിരിക്കില്ല. അതിനിടെ ഇന്റര്‍വല്‍ സമയത്ത് അയാള്‍ കുട്ടിയുമായി പുറത്ത് വന്ന് അവള്‍ക്ക് സ്‌നാക്‌സ് വാങ്ങി നല്‍കുന്നുണ്ട്. തിരികെ വന്ന് അതിന് മുമ്പത്തെ പ്രവര്‍ത്തികള്‍ അയാള്‍ തുടരുന്നുമുണ്ട്. കുട്ടിയുടെ മുഖഭാവത്തില്‍ നിന്ന് എന്തോ കളിയായി ചെയ്യുന്നതാണന്നേ ബോധ്യമാവൂ. ഇയാള്‍ ഇടക്ക് തലചരിച്ച് അവളുടെ അടുത്തേക്ക് ചെല്ലുമ്പോള്‍ കുട്ടി ചിരിക്കുന്നുമുണ്ട്. 

അത്രയുമേ ആ സ്ത്രീയും കരുതിക്കാണൂ. അല്ലാതെ കുട്ടിയെ ഉപദ്രവിക്കുകയാണെന്ന തോന്നല്‍ അവര്‍ക്കില്ലായിരുന്നു. മനപ്പൂര്‍വ്വം കുട്ടിയെ ഇയാള്‍ക്ക് കൊണ്ടക്കൊടുത്തതാണെന്ന് ആ വിഷ്വല്‍ കണ്ട ഒരു സ്ത്രീയെന്ന നിലയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷെ അവര്‍ തെറ്റുകാരിയാണ്. അവര്‍ക്ക് വേറെയും മക്കളുണ്ടെന്ന് പോലീസ് പറയുന്നു. ഇയാളുടെ കൂടെ സിനിമ കാണാന്‍ വരണമെങ്കില്‍ ആ കുട്ടിയെയും അതിനിടയിലേക്ക് കൊണ്ടുവരേണ്ടതില്ലായിരുന്നു. മറ്റ് മക്കളുടെ കൂടെ നിര്‍ത്തിയിട്ട് വന്നാല്‍ മതി. കൊണ്ടുവന്നെങ്കില്‍ അതിനനുസരിച്ച് ശ്രദ്ധിക്കാനും കഴിയണമായിരുന്നു.'


ഏപ്രില്‍ 18നാണ് സംഭവം നടന്നത്. എന്നാല്‍ തിയ്യറ്ററുടമ ഇക്കാര്യം പൊലീസിലറിയിക്കാന്‍ വിസമ്മതിച്ചെന്ന് ധന്യ കുറ്റപ്പെടുത്തുന്നു. തിയേറ്ററിലെ ജീവനക്കാരനാണ് സംഭവം ആദ്യം കാണുന്നത്. ഇയാള്‍ അധികൃതരെ വിവരമറിയിച്ചെങ്കിലും യാതൊരു നടപടിയും അവരെടുത്തില്ല. ഒടുവില്‍ ഏപ്രില്‍ 21ന്  വിവരം ഒരാള്‍ എന്നെ അറിയിക്കുകയായിരുന്നു. തിയേറ്ററുകാരുടെ കയ്യില്‍ വിഷ്വലുണ്ടായിട്ടും അവരത് ചൈല്‍ഡ് ലൈനെയോ പൊലീസിനെയോ റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നായിരുന്നു വിവരം ലഭിച്ചത്. ഒടുവില്‍ തന്റെ ഏരിയ അല്ലാത്തിനാല്‍ പൊന്നാനിയിലെ ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്ററായ ആബിദിനെ ബന്ധപ്പെട്ട് വിവരം പറയുകയും തിയ്യറ്ററിലെത്തി സംഭവം അന്വേഷിക്കുകയും ചെയ്യുകയായിരുന്നു.

എന്നാല്‍ അവര്‍ വിഷ്വല്‍ തരാന്‍ ആദ്യം തയ്യാറായില്ല. കേസും നടപടികളുമായി പോയാല്‍ ബിസിനസിനെ ഏതെങ്കിലും തരത്തില്‍ അത് ബാധിക്കുമെന്നാണ് അവര്‍ ചിന്തിച്ചത്. ഒടുവില്‍ ഏറെ നിര്‍ബന്ധിച്ചതിന് ശേഷം  ആ വിഷ്വല്‍ അവര്‍  കാട്ടിത്തന്നു. സത്യത്തില്‍ ആ കുട്ടിയെ ഉപദ്രവിക്കുന്നയാളെ തലക്കടിച്ച് കൊല്ലാനാണ് ആദ്യം തോന്നിയത്. കാരണം അത്രയും മോശമായ, ഒരു കുഞ്ഞിനോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ് അയാള്‍ ചെയ്തത്ധന്യ ആബിദ് പറയുന്നു. 

അത് കണ്ടപ്പോള്‍ അടുത്തിരുന്ന സ്ത്രീ അയാളുടെ രണ്ടാം ഭാര്യയായിരിക്കുമെന്നാണ് ആദ്യം ചിന്തിച്ചത്. ആ കുട്ടി നിരന്തരമായി അതിക്രമത്തിനിരയാവുമല്ലോ എന്ന തോന്നലുമുണ്ടായി. എങ്ങനേയും ആ കുട്ടിയെ കണ്ടെത്തി രക്ഷിക്കുക എന്ന ഉദ്ദേശം മാത്രമേയുണ്ടായിരുന്നുള്ളൂ.  തിയേറ്റര്‍ അധികൃതര്‍ വിഷ്വല്‍ തരാന്‍ വിസമ്മതിച്ചപ്പോഴും ഇയാളുമായി ബന്ധപ്പെട്ട മറ്റ് ഡീറ്റെയില്‍സ് അവരില്‍ നിന്ന് കിട്ടുമോ എന്ന് നോക്കി. അവരുടെ സഹകരണത്തോടെ സിസിടിവിയില്‍ നിന്നും അയാളുടെ കാറിന്റെ നമ്പര്‍ കണ്ടെത്തി ആ വഴിക്ക് അന്വേഷിച്ചു. പേരും വിവരങ്ങളും കണ്ടെത്തിയ ശേഷം ഫേസ്ബുക്ക് വഴിയും അന്വേഷിച്ചു. അങ്ങനെയാണ് ആ സ്ത്രീ ഇയാളുടെ ഭാര്യയല്ലെന്നും ആ കുട്ടി ഇയാളുടെ കുഞ്ഞുമല്ലെന്ന് കണ്ടെത്തുന്നത്. തുടര്‍ന്ന് തൃത്താലയിലെ അങ്കനവാടി വര്‍ക്കര്‍മാരും സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ വഴിയും ഇയാളുടെ വീട് കണ്ടെത്തി. സത്യത്തില്‍ ആ കുട്ടിയെ ഉപദ്രവിക്കുന്നയാളെ തലക്കടിച്ച് കൊല്ലാനാണ് ആദ്യം തോന്നിയത്..

അങ്ങനെ ചൈല്‍ഡ് ലൈന്‍ വഴി പൊലീസിന് പരാതി നല്‍കി. ഇരയുടെ സ്ഥാനത്ത് പ്രതി മൊയ്തീന്‍ കുട്ടിയുടെ പേരെഴുതിയാണ് പരാതി നല്‍കിയത്. സിസിടിവിയില്‍ ലഭിച്ച ദൃശ്യങ്ങളടക്കം പരാതി നല്‍കിയിട്ടു പൊലീസ് കേസെടുത്തില്ലെന്ന് ധന്യ ആബിദ് പറയുന്നു. പൊലീസ് കേസെടുക്കില്ലെന്ന് ഉറപ്പായതോടെയാണ് വിഷ്വല്‍ പുറത്ത് വിടാന്‍ ആലോചിച്ചത്. ചൈല്‍ഡ് ലൈനില്‍ സമ്മര്‍ദ്ദം ചെലുത്തി വിഷ്വല്‍ പുറത്ത് വിട്ടത് അങ്ങനെയാണ്. അത് കൊണ്ട് ആ കുട്ടിയെ രക്ഷിക്കാനായി ധന്യ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com