പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെ പീഡനം: ധ്യാനകേന്ദ്രത്തിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു

മലപ്പുറത്തെ തിയേറ്ററില്‍ ബാലികയെ പീഡിപ്പിച്ചുവെന്ന വാര്‍ത്ത പുറത്ത് വന്ന് നാളുകള്‍ കഴിയും മുന്‍പാണ് മറ്റൊരു പീഡന വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെ പീഡനം: ധ്യാനകേന്ദ്രത്തിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു

കൊച്ചി: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിക്കുന്നില്ല. ഒരു പീഡനവാര്‍ത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. കാക്കനാടുള്ള ധ്യാനകേന്ദ്രത്തില്‍ വച്ച് മൂന്ന് സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. മലപ്പുറത്തെ തിയേറ്ററില്‍ ബാലികയെ പീഡിപ്പിച്ചുവെന്ന വാര്‍ത്ത പുറത്ത് വന്ന് നാളുകള്‍ കഴിയും മുന്‍പാണ് മറ്റൊരു പീഡന വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുന്നത്.

സംഭവത്തില്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പോസ്‌കോ 7, 8 വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. പൊലീസ് ഇതുവരെ ആരുടെയും പേര് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഒരു വൈദികന്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 

കോയമ്പത്തൂരില്‍ പെണ്‍കുട്ടികളെ തടഞ്ഞുവച്ചിരിക്കുകയാണെന്ന് കാണിച്ചുള്ള പിതാവിന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കുട്ടികളെ ഹൈക്കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. 

തന്റെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ കോയമ്പത്തൂരിലുള്ള ധ്യാനകേന്ദ്രം നടത്തിപ്പുകാര്‍ തടഞ്ഞു വച്ചിരിക്കുകയാണെന്നാരോപിച്ച് എറണാകുളം കാക്കനാട് സ്വദേശി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പീഡന വിവരം പുറത്തു വന്നത്. ഹര്‍ജിയില്‍ പെണ്‍കുട്ടികളെ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ സമയത്ത് തന്നെ കാക്കനാട്ടെ കേന്ദ്രത്തില്‍ വച്ചും, മറ്റ് ഇടങ്ങളില്‍ വച്ചും പീഡിപ്പിച്ചുവെന്ന് പത്താം ക്ലാസുകാരിയായ പെണ്‍കുട്ടി മൊഴി നല്‍കുകയായിരുന്നു.

ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തത്. പൊലിസ് പെണ്‍കുട്ടിയുടെ മൊഴി എടുത്തിട്ടുണ്ട്. മിഠായിയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയാണ് പീഡിപ്പിച്ചതെന്നാണ് കുട്ടിയുടെ മൊഴി. കൊച്ചിയില്‍ നിന്ന് മാതാപിതാക്കളെയും കുട്ടികളെയും ധ്യാനകേന്ദ്രം നടത്തിപ്പുകാര്‍ കോയമ്പത്തൂരിലെ മറ്റൊരു ധ്യാനകേന്ദ്രത്തിലെത്തിക്കുകയായിരുന്നു.

പീഡനവിവരം പുറത്തു വരാതിരിക്കാന്‍ പെണ്‍കുട്ടിയേയും മാതാവിനെയും കേന്ദ്രത്തില്‍ തടഞ്ഞുവെച്ച് പിതാവിനെ പറഞ്ഞയച്ചു. തുടര്‍ന്ന് കുട്ടികളെയും ഭാര്യയേയും തടഞ്ഞുവച്ചുവെന്ന് കാണിച്ച് പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുകയായിരുന്നു.

ധ്യാനകേന്ദ്രം നടത്തിപ്പുകാര്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പോലിസ് കേസ് എടുത്തിരിക്കുന്നത്. കുട്ടികളെ കൗണ്‍സിലിംഗിന് വിധേയരാക്കും. ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com