മലപ്പുറം: എടപ്പാളിലെ തിയേറ്റർ പീഡനക്കേസ് അന്വേഷണത്തിൽ വീഴ്‌ച വരുത്തിയ എസ്ഐക്കെതിരെ പോക്സോ നിയമപ്രകാരം കേസ്.
ചങ്ങരംകുളം എസ്.ഐ കെ.ജി ബേബിക്കെതിരെയാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. എസ്.ഐയെ നേരത്തെ തന്നെ സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു.
കേസിൽ അലംഭാവം കാണിച്ച കൂടുതൽ പൊലീസുകാർക്കെതിരെയും ഉടൻ നടപടിയുണ്ടാകാൻ സാധ്യതയുണ്ട്. ചൈൽഡ് ലൈൻ നൽകിയ പരാതിയിൽ രണ്ടാഴ്ച കഴിഞ്ഞിട്ടും അന്വേഷണം നടത്താതിരുന്ന ചങ്ങരംകുളം പൊലീസിന്റെ നടപടി ഏറെ വിമർശനത്തിന് വഴി വച്ചിരുന്നു.
തിയേറ്ററിൽ പെൺകുട്ടി നേരിട്ടത് പോക്സോ നിയമത്തിലെ അതിഗൗരവം എന്ന വിഭാഗത്തിൽപ്പെടുന്ന പീഡനമാണെന്നാണ് വിലയിരുത്തൽ. പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് പത്ത് വയസാണ്. 12 വയസിൽ താഴെയുള്ള കുട്ടികളെ ഇത്തരത്തിൽ പീഡിപ്പിക്കുന്നത് പോക്സോ നിയമത്തിലെ നാല്, അഞ്ച് വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ്. പത്ത് വർഷത്തിൽ കുറയാത്ത തടവ് ശിക്ഷയും വൻതുക പിഴയും വിധിക്കാൻ പര്യാപ്‌തമായ കുറ്റമാണിത്. പ്രതിക്ക് മാത്രമല്ല, സഹായിക്കുന്നവർ, അറിഞ്ഞിട്ടും മൗനംപാലിച്ചവർ എന്നിവരും ശിക്ഷയുടെ പരിധിയിൽ വരും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ