ചെങ്ങന്നൂരില്‍ മാണിയുടെ പിന്തുണ യുഡിഎഫിന് 

ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണ യുഡിഎഫിനെന്ന്  കെഎം മാണി - വിശദീകരണം ചെങ്ങന്നൂരിലെ കേരളാ കോണ്‍ഗ്രസ് പൊതുയോഗത്തിലെന്നും മാണി 
ചെങ്ങന്നൂരില്‍ മാണിയുടെ പിന്തുണ യുഡിഎഫിന് 

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണ യുഡിഎഫിനെന്ന്  കെഎം മാണി. കോട്ടയത്ത് ചേര്‍ന്ന ഉപസമിതി യോഗത്തിന്റെതാണ് തീരുമാനം. പാര്‍ട്ടിയുടെ നിലപാടുകള്‍ ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസ് പൊതുയോഗത്തില്‍ വിശദീകരിക്കുമെന്നും മാണി പറഞ്ഞു.

ചെങ്ങന്നൂരില്‍ നടക്കുന്ന പാര്‍ട്ടി പൊതുയോഗത്തിലേക്ക്  യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ക്ഷണിച്ചിട്ടുണ്ട്. ഇപ്പോഴത്തെ തീരുമാനം ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പുമായി ബന്ധപ്പെട്ടുമാത്രമാണ്. യുഡിഎഫിലേക്ക് പോകുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും മാണി പറഞ്ഞു. കെ.എം മാണിയുടെ വീട്ടിലാണ് ഉന്നതതല സമിതി യോഗം ചേര്‍ന്നത്. ഇതിന് മുന്നോടിയായി പി.ജെ ജോസഫും മാണിയും പ്രത്യേക കൂടിക്കാഴ്ചയും നടത്തിയിരുന്നു.

ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ തേടി കഴിഞ്ഞ ദിവസം യു.ഡി.എഫിലെ മുതിര്‍ന്ന നേതാക്കള്‍ മാണിയുടെ വീട്ടിലെത്തിയിരുന്നു. പിന്തുണ തേടിയതായും പ്രതീക്ഷയുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍, മുസ്ലിം ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരായിരുന്നു ഇന്നലെ മാണിയുടെ വീട്ടിലെത്തിയിരുന്നു.

എല്‍.ഡി.എഫിലേക്ക് പോവണമെന്നായിരുന്നു കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം ആഗ്രഹിച്ചിരുന്നത്. എന്നാല്‍ പി.ജെ. ജോസഫില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പാണ് മാണിക്ക് മുന്നില്‍ വിലങ്ങ് തടിയായത്. ഇത് സംബന്ധിച്ച് രണ്ട് ദിവസം മുന്‍പ്  ചേര്‍ന്ന യോഗത്തില്‍ പി.ജെ. ജോസഫ് പരസ്യമായി എതിര്‍പ്പും പ്രകടിപ്പിച്ചിരുന്നു. എല്‍.ഡി.എഫിലേക്ക് പോവുന്നതിന് മുന്നെ എത്ര സീറ്റ് മത്സരിക്കാന്‍ ലഭിക്കുമെന്ന കാര്യത്തില്‍ ധാരണയുണ്ടാക്കണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അങ്ങോട്ടേക്ക് പോകുന്നുവെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാടുള്ളൂവെന്ന് അന്ന് പി.ജെ ജോസഫ് മാണിയുടെ  നിര്‍ദേശം വെച്ചിരുന്നു.  ഈയൊരു സാഹചര്യത്തിലായിരുന്നു ഇന്നലെ യു.ഡി.എഫ് അംഗങ്ങള്‍ മാണിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com