കഫീല്‍ ഖാന്‍ വരും എല്ലാം ശെരിയാകും, വിജയേട്ടന്റെ പുതിയ തന്ത്രം: മുഖ്യമന്ത്രിയെ പരിഹസിച്ച് യുവഡോക്ടര്‍

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് യുപിയിലെ ഡോക്ടര്‍ കഫീല്‍ ഖാന്റെ ട്വീറ്റും അതിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പും ശ്രദ്ധേയമായിരുന്നു.
കഫീല്‍ ഖാന്‍ വരും എല്ലാം ശെരിയാകും, വിജയേട്ടന്റെ പുതിയ തന്ത്രം: മുഖ്യമന്ത്രിയെ പരിഹസിച്ച് യുവഡോക്ടര്‍

നിപ്പ വൈറസ് ബാധിച്ച കൊഴിക്കോട് ജില്ലയിലേക്കാണ് ഇപ്പോള്‍ കേരളം ഭീതിയോടെ ഉറ്റുനോക്കുന്നത്. ഭീതിയല്ല ശ്രദ്ധയാണ് വേണ്ടതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുമ്പോഴും ആളുകള്‍ക്ക് ആശങ്കയാണ്. നിപ്പ വൈറസ് മൂലം മരിച്ച രോഗിയെ ചികിത്സിച്ച നഴ്‌സ് ലിനിയുടെ മരണവാര്‍ത്തയും ആളുകള്‍ നെഞ്ചിടിപ്പോടെയാണ് കേട്ടത്. 

ഇതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് യുപിയിലെ ഡോക്ടര്‍ കഫീല്‍ ഖാന്റെ ട്വീറ്റും അതിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പും ശ്രദ്ധേയമായിരുന്നു. നിപ്പ വൈറസ് മൂലം കഷ്ടപ്പെടുന്ന ജില്ലയിലേക്ക് സ്വമേധയാ സഹായവുമായി എത്താന്‍ തയാറായ കഫീല്‍ ഖാനെ അഭിനന്ദിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ധാരാളം ആളുകള്‍ എത്തിയിരുന്നു. 

എന്നാല്‍ ഡോക്ടര്‍ കഫീല്‍ ഖാനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷമായ പരിഹാസവുമായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ തന്നെ യുവ ഡോക്ടര്‍ അമ്പിളി കടന്നയില്‍ രംഗത്തെത്തിയിരിക്കുകയാണ്. വെറും ചീപ്പ് പബ്ലിസിറ്റി ആണിതെന്നാണ് അമ്പിളിയുടെ വാദം. കത്തുവ ബാലപീഡനക്കേസില്‍ ഇയാള്‍ വിവാദ കമന്റ് ഇട്ട് കുപ്രസിദ്ധി നേടിയ ആളാണെന്നും സമൂഹമാധ്യമങ്ങള്‍ തെളിവു സഹിതം ചൂണ്ടിക്കാട്ടുന്നു.

'കഫീല്‍ ഖാന്‍ വരും എല്ലാം ശരിയാകും, വിജയേട്ടന്റെ പുതിയ തന്ത്രം.'- ഇങ്ങനെയായിരുന്നു അമ്പിളിയുടെ ഒരു പോസ്റ്റ്. കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തില്‍ സേവനം ചെയ്യുന്ന ഡോക്ടറാണ് ഇവര്‍. പോസ്റ്റിന് പിന്നാലെ അമ്പിളിക്കെതിരെയുള്ള വിമര്‍ശനവും ശക്തമായി. 

'കഫീല്‍ ഖാന്റെ വരവിനെ പുച്ഛിക്കുന്ന താങ്കള്‍ക്ക് ഞങ്ങളെ സഹായിക്കാന്‍ പറ്റുമോ? കുശുമ്പും കുന്നായ്മയും താങ്കളെപ്പോലുള്ള ഡോക്ടര്‍മാര്‍ക്ക് പാടില്ല. സഹായിക്കാന്‍ പറ്റിയില്ലെങ്കിലും ബുദ്ധിമുട്ടിക്കരുത്' ഇത്തരത്തിലായിരുന്നു അമ്പിളിയുടെ പോസ്റ്റിന് താഴെയുള്ള കമന്റുകള്‍. 

എന്നാല്‍ ഇതിനെല്ലാം അമ്പിളിയുടെ കയ്യില്‍ മറുപടിയുണ്ടായിരുന്നു. അടച്ചാപേക്ഷിച്ചുള്ള അടുത്ത മറുപടി ഇങ്ങനെ: നിങ്ങളുടെ തരംതാണ രാഷ്ട്രീയം എനിക്ക് മനസിലാകും പക്ഷെ നിങ്ങള്‍ ഒരുകാര്യം മനസിലാക്കുക. അയാള്‍ കഫീല്‍ ഖാന്‍ ഒരു ത്യാഗം പോലെ വന്നു പണിയെടുക്കാം എന്ന് പറഞ്ഞ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒരു ഡോക്ടര്‍ ആണ് ഞാനും. അവിടെ എന്തു നടക്കുന്നു എന്നും അവിടെ ഒരു കള്ള കഫീലിന്റെ ആവശ്യമുണ്ടോയെന്നും നിങ്ങളെക്കാള്‍ നേരിട്ടറിയാം. മനുഷ്യന്‍ മരിച്ചു വീഴുമ്പോഴും രാഷ്ട്രീയം കളിക്കാനുള്ള കഴിവ് അത് ചെറിയ കഴിവല്ല..' 

പിന്നാലെ മറ്റൊരു കമന്റിലും കഫീല്‍ ഖാനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ച് മറുപടി നല്‍കി. 'തന്റെ ജോലി മര്യാദയ്ക്ക് ചെയ്യാതെ ആളുകളെ കൊന്ന് ജോലിയും പോയി ജയിലിലും കിടന്ന് തൊഴിലില്ലാതിരിക്കുന്ന ഒരുത്തന്റെ ജല്‍പനം എടുത്തു പറഞ്ഞ് പോസ്റ്റ് ഇട്ട ഒരു മുഖ്യമന്ത്രിയെ കാണുന്നത് എനിക്ക് കോമഡി തന്നെയാണ്'- എന്നായിരുന്നു അമ്പിളിയുടെ പരാമര്‍ശം.

ഗൊരഖ്പൂരില്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി സംഭവിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനവുമായി സ്ഥലത്തുണ്ടായിരുന്ന ഡോക്ടര്‍ കഫീല്‍ ഖാനെ യുപി സര്‍ക്കാര്‍ കേസ് ചുമത്തി ജയിലില്‍ അടച്ചിരുന്നു.

നിപ്പ വൈറസ്ബാധ കണ്ടെത്തിയ കോഴിക്കോട് ജില്ലയില്‍ സേവനമനുഷ്ഠിക്കാന്‍ സന്നദ്ധനാന്നെന്നും അതിന് തനിക്ക് അവസരം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ച യു.പി.യിലെ ഡോക്ടര്‍ കഫീല്‍ഖാന്റെ സന്ദേശത്തിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ ക്ഷണം. കഫീല്‍ഖാനെപ്പോലെയുള്ളവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സര്‍ക്കാരിന് സന്തോഷമേയുള്ളൂവെന്ന് പിണറായി വിജയന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com