കോഴിക്കോട്: 11 പേരുടെ ജീവനെടുത്ത നിപ്പാ വൈറസ് പനിയില്‍ പരിഭ്രാന്തി വേണ്ടെന്നും വൈറസിനെ നിയന്ത്രണ വിധേയമാക്കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. അസുഖം പൂര്‍ണമായും ഒരു പ്രദേശത്ത് നിന്നാണ് വന്നതെന്നും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചുവെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുധന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മരിച്ചവരുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരില്‍ നിന്ന് ഏഴ് സാമ്പിളുകളായിരുന്നു നിപ്പാ ബാധയുണ്ടോയെന്നറിയാന്‍ പരിശോധനയ്ക്കയച്ചിരുന്നത്. ഇതില്‍ അഞ്ച് പേരിലും റിസല്‍ട്ട് നെഗറ്റീവ് ആണ്. രണ്ടെണ്ണത്തിന്റെ ഫലം പുറത്ത് വന്നിട്ടില്ല.
മരിച്ചവരുടെ പ്രദേശത്ത് നിന്ന് സ്വീകരിച്ച മറ്റ് അറുപത് സാമ്പിളുകളും പൂണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധനയ്ക്കയിച്ചിട്ടുണ്ട്. ഇത് ഏതെങ്കിലും തരത്തിലുള്ള മഹാമാരിയല്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പ്രീതി സുധന്‍ പറഞ്ഞു. ഇതിനിടെ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകള്‍ ആരോഗ്യ വകുപ്പിന്റെ സവിശേഷ ശ്രദ്ധയില്‍ ആയതിനാല്‍ ആവശ്യമെങ്കില്‍ ഇവിടേക്കുള്ള യാത്ര ഒഴിവാക്കാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
രോഗം പടരാതിരിക്കുവാനും, രോഗികളുടെ ചികിത്സയ്ക്കും ആരോഗ്യ വകുപ്പ് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണ വിധേയമാണ്. കേരളത്തിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമാണ്. എന്നാല്‍ വ്യക്തിപരമായി അതീവ ആരോഗ്യ പരിരക്ഷ ആവശ്യമുണ്ട് എന്ന് തോന്നുവര്‍ മാത്രം കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കായാല്‍ മതിയെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ബുധനാഴ്ച വൈകുന്നേരത്തെ ജില്ലാ ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 17 പേരില്‍ ഒമ്പത് പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. രണ്ട് കുട്ടികളെ പനിയും ന്യൂമോണിയയും ബാധിച്ച് മെഡിക്കല്‍ കോളോജില്‍ പ്രവേശിപ്പിച്ചെങ്കിലും അവര്‍ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ