ബോധവല്‍ക്കരണ പോസ്റ്റുകളെ കടത്തിവെട്ടി മോഹനന്‍ വൈദ്യരുടെ വീഡിയോയ്ക്ക് 1800 ഷെയര്‍: രൂക്ഷമായി പ്രതികരിച്ച് ഡോക്ടര്‍മാര്‍

ബോധവല്‍ക്കരണ പോസ്റ്റുകളെ കടത്തിവെട്ടി മോഹനന്‍ വൈദ്യരുടെ വീഡിയോയ്ക്ക് 1800 ഷെയര്‍: രൂക്ഷമായി പ്രതികരിച്ച് ഡോക്ടര്‍മാര്‍

ജാഗ്രത നിര്‍ദേശങ്ങള്‍ക്കൊപ്പം തന്നെ വ്യാജ പ്രചരണം നടത്തുന്നവരെയും പ്രതിരോധിക്കേണ്ട ഉത്തരവാധിത്വവും കൂടി ആരോഗ്യപ്രവര്‍ത്തകരുടെ തലയിലാവുകയാണ്. 

നിപ്പ വൈറസ് മൂലമുള്ള പനി പടര്‍ന്നു പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ക്കൊപ്പം തന്നെ വ്യാജ പ്രചരണം നടത്തുന്നവരെയും പ്രതിരോധിക്കേണ്ട ഉത്തരവാധിത്വവും കൂടി ആരോഗ്യപ്രവര്‍ത്തകരുടെ തലയിലാവുകയാണ്. 

പേരാമ്പ്രയില്‍ നിന്ന് ശേഖരിച്ചതെന്ന് അവകാശപ്പെടുന്ന പഴങ്ങള്‍ കഴിക്കുന്ന മോഹനന്‍ വൈദ്യരുടെ വിഡിയോയ്ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇതിനെതിരെ  മുന്നറിയിപ്പുമായെത്തിയിരിക്കുകയാണ് ഡോക്ടര്‍ നെല്‍സണ്‍ ജോസഫും ഡോക്ടര്‍ ജിനേഷ് പിഎസും. ഇത്തരം വ്യാജ വൈദ്യന്‍മാരെല്ലാം ചേര്‍ന്ന്  കേരളത്തിലെ ജനങ്ങളുടെ ആരോഗ്യം പന്താടിക്കൊണ്ടിരിക്കുകയാണെന്നും ആളുകളുടെ ശ്രദ്ധകിട്ടാന്‍ വേണ്ടി മാത്രമാണ് ഇത്തരമൊരുപ്രചാരണം നടത്തുന്നതെന്നും ഡോക്ടര്‍മാര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പുകളില്‍ പറയുന്നു.

അപകടകാരിയായ വൈറസ് പടര്‍ന്ന് പിടിക്കാതിരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ പെടാപ്പാടു പെടുമ്പോള്‍ ഇത്തരം പോസ്റ്റുകള്‍ക്ക് ധാരാളം ഷെയറുകളാണ് ലഭിക്കുന്നത്. മോഹനന്‍ വൈദ്യര്‍ പോസ്റ്റ് ചെയ്ത് വിഡിയോ ഇതിനകം 18,000ല്‍ അധികം ആളുകള്‍ ഷെയര്‍ ചെയ്തത് ആശങ്കയേറ്റുന്ന സാഹചര്യത്തിലാണ് ജനകീയാരോഗ്യ പ്രവര്‍ത്തകരുടെ പ്രതികരണം. നേരത്തെ പ്രകൃതി ചികിത്സകനെന്ന് സ്വയം അവകാശപ്പെടുന്ന ജേക്കബ് വടക്കഞ്ചേരിയും സോഷ്യല്‍ മീഡിയ വഴി അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. 

'വവ്വാല്‍ കടിച്ചെന്നും കോഴിക്കോട്ടുനിന്നാണെന്നും അവകാശപ്പെടുന്ന പഴം കഴിച്ചതുകൊണ്ട് നിപ്പ എന്ന വൈറസില്ലെന്ന മോഹനന്റെ അവകാശവാദം എത്രത്തോളം പമ്പര വിഡ്ഢിത്തമാണെന്ന് അല്‍പം വിവേകം ഉപയോഗിച്ചാല്‍ മനസിലാക്കാം. അതിലെ തട്ടിപ്പും മനസിലാക്കാം. രണ്ടിനും ഒരു തെളിവുമില്ലാത്തതാണ്. എന്നിരുന്നാലും ഈ തട്ടിപ്പ് വിഡിയോ കണ്ട് ഇയാളുടെ വാക്കുകള്‍ വിശ്വസിക്കുന്ന ഒരു വലിയ ജനവിഭാഗമുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ ദുഖമുണ്ട്'- ഡോ.നെല്‍സണ്‍ ജോസഫ് പറയുന്നു.

മണ്ടത്തരങ്ങള്‍ പറയുകയും ചെയ്യുകയും ചെയ്യുന്ന ജേക്കബ് വടക്കന്‍ചേരിക്കും മോഹനനും ഒക്കെക്കൂടി നശിപ്പിക്കുന്നത് സമൂഹത്തിന്റെ ആരോഗ്യമാണ്; ശരി എന്തെന്നറിയാതെ ഈയാംപാറ്റകളെപ്പോലെ തീയില്‍ വീഴുന്ന മനുഷ്യരെന്നും മനുഷ്യന്റെ ജീവനും സ്വത്തിനും ആരോഗ്യത്തിനും സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെങ്കില്‍ മറ്റാര്‍ക്കും ഒന്നും ചെയ്യാനാവില്ലെന്നും ഡോ. ജിനേഷ് വ്യക്തമാക്കി.

ഡോക്ടര്‍ നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എഴുതിയതുകൊണ്ട് ഗുണമുണ്ടോ എന്നറിയില്ല. എന്നാലും ശ്രമിക്കുന്നെന്ന് മാത്രം...

പേരാമ്പ്രയിൽ നിന്ന് ശേഖരിച്ചതെന്ന് അവകാശപ്പെടുന്ന പഴങ്ങൾ കഴിക്കുന്ന വൈദ്യനെന്ന് സ്വയം അവകാശപ്പെടുന്ന മോഹനൻ്റെ വീഡിയോയുടെ ഷെയർ ഇതുവരെ 9000 കടന്നു. അവിടേക്കാണ് ഇരുപത് ഷെയറുകൾ പരമാവധി കിട്ടുന്ന ബോധവൽക്കരണ പോസ്റ്റുകളുമായി ഞങ്ങളിറങ്ങുന്നത്.

ഈ സാമൂഹ്യദ്രോഹികൾ പന്താടിക്കൊണ്ടിരിക്കുന്നത് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യമാണ്. എന്തുകൊണ്ടാണ് ഇവറ്റകൾ ഇതുവരെ ഒളിച്ചിരുന്നിട്ട് നിപ്പ വിഷയവുമായി ഇറങ്ങുന്നതെന്നറിയുമോ? നിപ്പ ഒരു രോഗം മാത്രമല്ല, ഫേസ് ബുക്കിൽ ലൈവായി നിൽക്കുന്ന ഒരു വിഷയം കൂടിയാണ്. അതിൽ എന്ത് പ്രതികരണമുണ്ടായാലും ആളുകളുടെ ശ്രദ്ധ കിട്ടും.

ഏത് തരം പബ്ലിസിറ്റിയും സ്വന്തം ബിസിനസിന് നേട്ടമായി കാണുന്ന പാഷാണത്തിൽ കൃമികളാണ് ഈ തട്ടിപ്പുമായി ഇറങ്ങുന്നത്. ഇത് മാത്രമല്ല ഇതിനു പിറകെ ഇറങ്ങിയ ഹോമിയോ തുള്ളിമരുന്ന് വിതരണക്കാരും ഈന്തപ്പഴത്തിലൂടെയാണ് പടരുന്നതെന്ന് പറഞ്ഞവരുമെല്ലാം..

മനുഷ്യന്റെ ജീവനും സ്വത്തിനും ആരോഗ്യത്തിനും സംരക്ഷണം കൊടുക്കാൻ സർക്കാരിന് താൽപര്യമില്ലെങ്കിൽ മറ്റാർക്കും ഒന്നും ചെയ്യാനാവില്ല. എനിക്കൊന്നും കൂടുതലായി പറയാനുമില്ല.. തൽക്കാലത്തേക്ക് കുറച്ച് കാര്യങ്ങൾ കൂടി പറഞ്ഞുകൊണ്ട് നിർത്തുന്നു..

1. ചിലർ ആവശ്യപ്പെടുന്നതുപോലെ മോഹനനോ വടക്കാഞ്ചേരിയുടെ ടീമോ ഒന്നും പേരാമ്പ്രയിൽ സന്ദർശനം നടത്തുന്നതിനോടോ രോഗം ബാധിച്ചവരെ കാണുന്നതിനോടോ താല്പര്യമില്ല. രണ്ടാണ് കാരണം.

ഒന്ന് വെറുതെ പേരാമ്പ്രയിലൂടെ പോയാൽ രോഗബാധ ഉണ്ടാവില്ല. അത് ഇവർ സ്വന്തം തട്ടിപ്പിനായി ഉപയോഗിക്കും. രണ്ട് രോഗികളുമായി സമ്പർക്കത്തിൽ വന്ന് രോഗം ലഭിക്കുകയാണെങ്കിൽ യാതൊരു മുൻ കരുതലുമെടുക്കാത്ത ഇവർ കൂടുതലാളുകൾക്ക് രോഗം ലഭിക്കാനിടയാക്കും.പൊതുജനാരോഗ്യത്തിന് ഇത് രണ്ടും ഭീഷണിയാണ്.

2. മോഹനനിലേക്ക് വരാം.വവ്വാൽ കടിച്ചെന്നും കോഴിക്കോട്ടുനിന്നാണെന്നും അവകാശപ്പെടുന്ന പഴം കഴിച്ചതുകൊണ്ട് നിപ്പ എന്ന വൈറസില്ലെന്ന മോഹനൻ്റെ അവകാശവാദം എത്രത്തോളം പമ്പര വിഡ്ഢിത്തമാണെന്ന് അല്പം വിവേകമുപയോഗിച്ചാൽ മനസിലാക്കാം. അതിലെ തട്ടിപ്പും മനസിലാക്കാം. രണ്ടിനും ഒരു തെളിവുമില്ലാത്തതാണ്.

എന്നിരുന്നാലും ഈ തട്ടിപ്പ് വീഡിയോ കണ്ട് ഇയാളുടെ വാക്കുകൾ വിശ്വസിക്കുന്ന ഒരു വലിയ ജനവിഭാഗമുണ്ടല്ലോ എന്നോർക്കുമ്പോൾ ദുഖമുണ്ട്. പൊതുജനാരോഗ്യപ്രവർത്തനത്തിനു വലിയ ക്ഷതമാണ് ഇയാളെപ്പോലെയുള്ള ക്ഷുദ്രജീവികൾ ചെയ്യുന്നത്.

രണ്ടാമതായി ഇതുവരെ ആദ്യത്തെ രോഗിക്ക് രോഗം ലഭിച്ച വഴിയേതാണെന്ന് സ്ഥിരീകരണമുണ്ടായിട്ടില്ല. എങ്ങനെയാണ് ഈ വൈറസ് ഇവിടെയെത്തിയത് എന്ന് കണ്ടു പിടിക്കേണ്ടത് ആവശ്യമാണ്. ആരോഗ്യവകുപ്പ് ആ വഴി പരിശ്രമിക്കുന്നുണ്ട്..

ചില സാധ്യതകൾ ഇനിയും ചർച്ച ചെയ്യാനുണ്ട്.ഇപ്പോൾ അതെക്കുറിച്ച് സൂചിപ്പിക്കാത്തത് ഈ സാഹചര്യത്തിൽ നിന്ന് കര കയറേണ്ടതാണ് പ്രധാനമെന്നുള്ളതുകൊണ്ട് മാത്രമാണ്.

3. ഇന്നലെയും ഇന്നും വാർത്താ ചാനലുകളിലും ചില ഫേസ്ബുക്ക് പ്രൊഫൈലുകളിലും ആവർത്തിച്ചു കണ്ട ഒരു വാചകം അതിഥി തൊഴിലാളികളിലൂടെയാണ് വൈറസ് കേരളത്തിലെത്തിയതെന്നാണ്. അതിൽ വലിയ കഴമ്പുണ്ടെന്ന് തോന്നുന്നില്ല.

കാരണം അവർക്ക് നമ്മൾ തന്നെ കൊടുക്കുന്ന വൃത്തിഹീനമായ സാഹചര്യത്തിലും ഒരാളെ താമസിപ്പിക്കേണ്ടിടത്ത് പത്തുപേരെ കിടത്തുന്നതിലൂടെയും രോഗം ഇപ്പോൾ ഇതിനുള്ളിൽത്തന്നെ കാട്ടുതീ പോലെ പടരാനുള്ള സാഹചര്യമുണ്ടായിരുന്നു. അങ്ങനെ ഉണ്ടാകാത്തിടത്തോളം അതിഥി തൊഴിലാളികളെ ഇതിനും പഴി ചാരുന്നതിൽ അർഥമില്ല.

4. ഈന്തപ്പഴം വഴിയാണ് ഇവിടെ വൈറസ് എത്തിയതെന്നും അഭ്യൂഹം പരത്തുന്നുണ്ട്. ഇതുവരെ തെളിയിക്കാത്ത ഒരു ആരോപണമാണിത്.. നിർജീവ വസ്തുക്കളിൽ അധികകാലം സർവൈവ് ചെയ്യാനുള്ള ശേഷി വൈറസിനില്ല. എങ്കിലും ജീവനുള്ള കോശത്തിനു വെളിയിൽ കുറച്ചു നാളുകൾ സർവൈവ് ചെയ്യാൻ ചില വൈറസിനാവും.

ഉദാഹരണത്തിനു ഹെപ്പറ്റൈറ്റിസ് ബി വൈറസെടുത്താൽ

- ഏഴു ദിവസം വരെ ഇത്തരം അവസ്ഥയിൽ സർവൈവ് ചെയ്യാൻ സാധിക്കും

- നിപ്പാ വൈറസിന് മൂത്രം പോലുള്ള ശരീരദ്രവങ്ങളിൽ നാലുദിവസം സർവൈവ് ചെയ്യാനാവും.

- ചൂട് കൂടിയാൽ വൈറസ് സർവൈവ് ചെയ്യുന്ന സമയം കുറയും. അത് താപനില ഉയരുന്നതനുസരിച്ച് കുറഞ്ഞുകൊണ്ടേയിരിക്കും.

- ഉണക്കിയ കായ് ഫലങ്ങളിൽ ഏതാനും മണിക്കൂറിൽ താഴെ മാത്രമേ സർവൈവ് ചെയ്യാൻ സാധിക്കുകയുള്ളൂ..അതുകൊണ്ട് ഈന്തപ്പഴങ്ങളിലൂടെ വൈറസ് പടർന്നു എന്നുള്ള വാദഗതി ശരിയാവാൻ സാധ്യതയില്ല. വൈറസിൻ്റെ ഇങ്ങോട്ടേക്കുള്ള വഴി കണ്ടെത്താൻ ആരോഗ്യവകുപ്പിനെ അനുവദിക്കുക എന്നതാണ് പ്രധാനം. അതുവരെ അഭ്യൂഹങ്ങൾ ദയവുചെയ്ത് ഒഴിവാക്കുക.

ഇതെഴുതിത്തീരുമ്പോൾ പതിനായിരത്തോടടുക്കുന്ന മോഹനൻ്റെ വീഡിയോയുടെ ഏഴയലത്തോ അതെത്തിച്ചേർന്ന് തെറ്റിദ്ധരിക്കപ്പെട്ടവരുടെ പത്തിലൊന്നിലേക്കോ ഈ എഴുത്ത് എത്താൻ സാദ്ധ്യതയുണ്ടെന്ന് തോന്നുന്നില്ല...എഴുതുന്നതുകൊണ്ടൊക്കെ പ്രയോജനമുണ്ടാകുമോ എന്ന് ആലോചിച്ചുപോകുന്നത് ഇത്തരം അവസരങ്ങളിലാണ്.

ഒരൊറ്റ അഭ്യർഥനയേ ഉള്ളൂ..ഇത്തരം വ്യാജന്മാരുടെ, ജേക്കബ് വടക്കഞ്ചേരി, മോഹനൻ അമ്മാവൻ, തുള്ളിമരുന്ന് കണ്ടെത്തി എന്നവകാശപ്പെടുന്ന ഹോമിയോക്കാരൻ, നിപ്പ ഇല്ലെന്ന് പ്രചരിപ്പിക്കുന്ന മറ്റ് സാമൂഹ്യ ദ്രോഹികൾ എന്നിവരുടെ വാക്കുകളിൽ വീണ് സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകരുത്....

ഡോക്ടര്‍ ജിനേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പേരാമ്പ്രയിൽ നിന്നും ശേഖരിച്ചത് എന്നവകാശപ്പെടുന്ന കായ്ഫലങ്ങൾ ഭക്ഷിക്കുന്ന മോഹനന്റെ വീഡിയോയ്ക്ക് ഒരു മണിക്കൂർ കൊണ്ട് ലഭിച്ചിരിക്കുന്നത് 2800 ലധികം ഷെയറുകൾ.

ഇവിടെയാണ് നമ്മൾ നിപ്പാ വൈറസ് ബാധയെക്കുറിച്ച് ബോധവൽക്കരണം നടത്തിക്കൊണ്ടിരിക്കുന്നത്. മണ്ടത്തരങ്ങൾ പറയുകയും ചെയ്യുകയും ചെയ്യുന്ന ജേക്കബ് വടക്കൻചേരിക്കും മോഹനനും ഒക്കെ കൂടി നശിപ്പിക്കുന്നത് സമൂഹത്തിൻറെ ആരോഗ്യമാണ്; ശരി എന്തെന്നറിയാതെ ഈയാംപാറ്റകളെപ്പോലെ തീയിൽ വീഴുന്ന മനുഷ്യർ.

മനുഷ്യന്റെ ജീവനും സ്വത്തിനും ആരോഗ്യത്തിനും സംരക്ഷണം കൊടുക്കാൻ സർക്കാരിന് താൽപര്യമില്ലെങ്കിൽ മറ്റാർക്കും ഒന്നും ചെയ്യാനാവില്ല.

രണ്ട് കാര്യങ്ങൾ കൂടി പറഞ്ഞു കൊണ്ട് തൽക്കാലം നിർത്തുന്നു.

1. നിപ്പാ വൈറസ് ബാധ ഇതിനുമുൻപ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ബംഗ്ലാദേശിലാണ് എന്നുള്ളതുകൊണ്ട് കേരളത്തിലെ ബംഗാൾ സ്വദേശികളായ അതിഥി തൊഴിലാളികളെ അകറ്റിനിർത്തുന്ന വിവരങ്ങൾ കേൾക്കുന്നു.

ഒരു കാര്യം എല്ലാവരും മനസ്സിലാക്കണം. ഈ അസുഖത്തിന്റെ പാതയിൽ അതിഥി തൊഴിലാളികളില്ല. അതിഥി തൊഴിലാളികളിൽ അസുഖം ബാധിച്ചിരുന്നു എങ്കിൽ നമുക്ക് തടയാൻ കഴിയാത്തത്ര രീതിയിൽ കൊടുങ്കാറ്റുപോലെ അത് വളർന്നേനേ. കാരണം അവരുടെ ജീവിത സാഹചര്യങ്ങളും വ്യക്തിപരമായി സ്വീകരിക്കാവുന്ന സുരക്ഷാ മാർഗങ്ങളും ഒക്കെ വളരെ മോശം നിലവാരത്തിലാണ്.

അതുകൊണ്ട് ഒരു കാര്യം 100% ഉറപ്പിച്ചുപറയാം. ബംഗാൾ സ്വദേശികൾ അല്ലെങ്കിൽ മറ്റേതെങ്കിലും നാട്ടിൽനിന്നു വന്ന അതിഥി തൊഴിലാളികൾ അല്ല ഈ വൈറസ് വാഹകർ.

2. ഈന്തപ്പഴത്തിലൂടെ കേരളത്തിലെത്തിയതാണ് ഈ വൈറസ് എന്ന ധാരണയും തെറ്റാണ്.

നിർജീവ വസ്തുക്കളിൽ അധികകാലം സർവൈവ് ചെയ്യാനുള്ള ശേഷി വൈറസിനില്ല. എങ്കിലും ജീവനുള്ള കോശത്തിനു വെളിയിൽ കുറച്ചു നാളുകൾ സർവൈവ് ചെയ്യാൻ ചില വൈറസിനാവും.

ഹെപ്പറ്റൈറ്റിസ് ബി വൈറസിന് ഏഴു ദിവസം വരെ ഇത്തരം അവസ്ഥയിൽ സർവൈവ് ചെയ്യാൻ സാധിക്കും.

ഇപ്പോൾ നമ്മുടെ നാട്ടിലെ ഈ ഗുരുതര രോഗത്തിന് കാരണമായ നിപ്പാ വൈറസിന് മൂത്രം പോലുള്ള ശരീരദ്രവങ്ങളിൽ നാലുദിവസം സർവൈവ് ചെയ്യാനാവും. താപനില കൂടിയാൽ സർവൈവ് ചെയ്യുന്ന സമയം കുറയും.

പഴ സത്തുക്കളിൽ ഇവർക്ക് രണ്ട് മണിക്കൂർ മുതൽ രണ്ട് ദിവസം വരെ സർവൈവ് ചെയ്യാൻ സാധിക്കും.

ഉണക്കിയ കായ് ഫലങ്ങളിൽ രണ്ട് മണിക്കൂറിൽ താഴെ മാത്രമേ സർവൈവ് ചെയ്യാൻ സാധിക്കുകയുള്ളൂ.

ഗൾഫ് രാജ്യങ്ങളിൽനിന്നും കയറ്റി അയയ്ക്കുന്ന ഈന്തപ്പഴങ്ങളെ കുറിച്ചാണെങ്കിൽ അവിടെ നിന്നും ഇവിടെ എത്തുമ്പോൾ എന്തായാലും ഈ സമയപരിധി കഴിഞ്ഞിരിക്കും.

അതുകൊണ്ട് ഈന്തപ്പഴങ്ങളിലൂടെ വൈറസ് പടർന്നു എന്നുള്ള വാദഗതി ശരിയാവാൻ സാധ്യതയില്ല.

3. എങ്ങനെയാണ് ഈ വൈറസ് ഇവിടെയെത്തിയത് എന്ന് കണ്ടു പിടിക്കേണ്ടത് ആവശ്യമാണ്. ചില സാധ്യതകൾ ഇനിയും ചർച്ച ചെയ്യാനുണ്ട്.

ആദ്യം ഗുരുതരമായ ഈ സാഹചര്യത്തിൽ നിന്നും കരുതലോടെ, ജാഗ്രതയോടെ കരകയറട്ടേ.

സമൂഹത്തോട് ഒരു അഭ്യർത്ഥന മാത്രമേയുള്ളൂ. ജേക്കബ് വടക്കൻചേരി, മോഹനൻ, നിപ്പ വൈറസിന് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചു എന്ന് അവകാശപ്പെടുന്നവർ ... തുടങ്ങിയവരുടെ മണ്ടത്തരങ്ങൾക്ക് തലവച്ച് കൊടുക്കരുത്.

ഈ ജീവിതം മനോഹരവും സുന്ദരവുമാണ്. കൂപമണ്ഡൂകങ്ങളുടെ മണ്ടത്തരങ്ങൾക്കിരയായി നശിപ്പിക്കാനുള്ളതല്ലത്.

എല്ലാവർക്കും ആശംസകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com