നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്‍ മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം കത്തിപ്പടരുമ്പോള്‍ തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ മുഖ്യമന്ത്രിക്കൊപ്പം സാഹിത്യ-സാംസ്‌കാരിക സംഗമത്തില്‍ പങ്കെടുക്കുകയായിയിരുന്നു അദ്ദേഹം. പലഭാഗത്തു നിന്നും വിളി വന്നപ്പോള്‍ വീട്ടിലെത്തി ഉറക്കം തുടങ്ങി. വൈകുന്നേരം വേണ്ടപ്പെട്ടവരെയെല്ലാം വിളിച്ച് താന്‍ മരിച്ചിട്ടില്ലെന്ന് അറിയിച്ചു.
ജനാധിപത്യത്തില്‍ വിശ്വസിക്കുന്നതിനാല്‍ താന്‍ മരിച്ചുവെന്ന ഭൂരിപക്ഷ വിവരം സ്വയം പരിശോധിച്ച് വരികയാണെന്നും എല്ലാവരും പറയുന്ന സ്ഥിതിക്ക് വിവരം പൂര്‍ണമായും നിഷേധിക്കുന്നില്ലൈന്നുമായിരുന്നു മരണവാര്‍ത്തയോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. മരിച്ചിട്ടില്ല എന്നൊന്നും പറയാന്‍ ഞാന്‍ തയ്യാറല്ല. ഞാനൊരു ജനാധിപത്യ വിശ്വാസിയാണ്. ജനങ്ങളുടെ ആഗ്രഹം, അഭിപ്രായം എന്നിവക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. അവരുടെ വിശ്വാസങ്ങളെ ക്ഷതമേല്‍പ്പിക്കരുത്. ഞാന്‍ മരിച്ചു പോയെന്നുള്ള വിശ്വാസം അവര്‍ക്ക് ദൃഢമായി ഉണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ തയ്യാറാവണം എന്നാണെന്റെ പക്ഷം-അദ്ദേഹം പറയുന്നു.
സൈന്യാധിപന്മാരായ ഭരണാധികാരികളാണെങ്കില്‍ അടുത്തയാള്‍ക്കു ചുമതല കൊടുക്കുന്നതു വരെ മരണവിവരം സ്ഥിരീകരിക്കാറില്ല. എന്റെ കാര്യത്തില്‍ ഞാന്‍ കോടാനുകോടി ജനങ്ങളില്‍ ഒരാള്‍ മാത്രം. മരിച്ചിട്ടില്ല എന്ന് തര്‍ക്കിക്കാനൊന്നും ഞാന്‍ ആളല്ല. അതിനാല്‍ ഞാന്‍ ജീവിച്ചിരിക്കുന്നതില്‍ സന്തോഷമുള്ളവരോടും സങ്കടമുള്ളവരോടും എനിക്ക് ഒന്നു മാത്രമെ പറയാനുള്ളു. ഞാന്‍ നിരന്തരം മരിച്ചുകൊണ്ടും ജനിച്ചുകൊണ്ടുമിരിക്കും. അതോര്‍ത്ത് ആരും 'ഉദ്വേഗ ഭരിത'രാവരുത്. സഹചരേ, നിങ്ങള്‍ എന്തു കരുതുന്നുവോ, എന്തു വിശ്വസിക്കുന്നുവോ ഞാന്‍ അതാണ്, അതാണ്, അതു തന്നെയാണ്-അദ്ദേഹം പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ