വികസനത്തില്‍ തുടങ്ങി ജാതിയിലവസാനിച്ച ചെങ്ങന്നൂര്‍ പ്രചാരണം; മണ്ഡലം നാളെ പോളിങ് ബൂത്തിലേക്ക്

മണ്ഡലത്തിലെ സമുദായ വോട്ടുകളാണ് വിധി നിര്‍ണയിക്കുന്നതില്‍ സുപ്രധാന ഘടകം. അതുകൊണ്ടുതന്നെ ആദ്യം വികസന മുദ്രാവാക്യങ്ങളില്‍ തുടങ്ങിയ മുന്നണികള്‍ പ്രചാരണം അവസാനിപ്പിക്കുന്നത് ജാതി പറഞ്ഞാണ്
വികസനത്തില്‍ തുടങ്ങി ജാതിയിലവസാനിച്ച ചെങ്ങന്നൂര്‍ പ്രചാരണം; മണ്ഡലം നാളെ പോളിങ് ബൂത്തിലേക്ക്

ചെങ്ങന്നൂര്‍: കൊട്ടിക്കലാശം കഴിഞ്ഞ ചെങ്ങന്നൂരില്‍ ഇന്ന് നിശബ്ദ പ്രചാരണം. തിങ്കളാഴ്ച മണ്ഡലം വിധിയെഴുതും. മൂന്നുമാസമായി നീണ്ടുനിന്ന പ്രചാരണത്തിന്റെ അവസാനം മൂന്നു മുന്നണികളും കനത്ത പ്രതീക്ഷയിലാണ്. ഇടതു മുന്നണിക്കാന്‍ രംഗത്തിറങ്ങുന്നത് സജി ചെറിയാനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറുമാണ്. ബിജെപിയുടെ പി.എസ് ശ്രീധരന്‍ പിള്ളയും രംഗത്തുണ്ട്. 

പ്രചാരണത്തിന് കൂടുതല്‍ സമയം ലഭിച്ചതിന്റെ പ്രതീക്ഷയിലാണ് മുന്നണികള്‍. വിജയ പരാജയ സമവായങ്ങള്‍ കണക്കുകൂട്ടാന്‍ ഇത് അവസരമൊരുക്കി. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടിയാകും എന്നതുകൊണ്ടും അധികാരത്തിലേറിയ ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ കഴിയാതിരുന്നതുകൊണ്ടും എല്‍ഡിഎഫിന് വിജയം അനിവാര്യമാണ്. ഭരണ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പ്രചാരണം നടത്തിയ യുഡിഎഫിന് പ്രതിപക്ഷത്തിന്റെ ശക്തിതെളിയിക്കാനുള്ള അവസരമായി മാറിയ തെരഞ്ഞെടുപ്പാണിത്. ഒരു താമര കൂടി സംസ്ഥാനത്ത് വിരിയിക്കുക എന്നതിനപ്പുറം വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ചുവടുറപ്പിക്കലിനുള്ള ശ്രമത്തിലാണ് ബിജെപി. 

മണ്ഡലത്തിലെ സമുദായ വോട്ടുകളാണ് വിധി നിര്‍ണയിക്കുന്നതില്‍ സുപ്രധാന ഘടകം. അതുകൊണ്ടുതന്നെ ആദ്യം വികസന മുദ്രാവാക്യങ്ങളില്‍ തുടങ്ങിയ മുന്നണികള്‍ പ്രചാരണം അവസാനിപ്പിക്കുന്നത് ജാതി പറഞ്ഞാണ്. ക്രൈസ്തവ സഭയ്ക്ക് ആഴത്തില്‍ വേരുള്ള മണ്ഡലത്തില്‍ കെ.എം മാണിയെ കൂടെനിര്‍ത്താന്‍ മൂന്നു മുന്നണികളും കിണഞ്ഞ് ശ്രമിച്ചിരുന്നു. അവസാനും മാണി യുഡിഎഫ് പാളയത്തിലെത്തി. 

ഓര്‍ത്തഡോക്‌സ് സഭയെ വരുതിയിലാക്കാന്‍ ഉമ്മന്‍ചാണ്ടിയെ രംഗത്തിറക്കിയതുവഴി 28,000ഓളം വരുന്ന ഈ വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപനുമായി മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും നടത്തിയ കൂടിക്കാഴ്ച എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നു. 16,000 വരുന്ന മാര്‍ത്തോമ വോട്ടുകളും നിര്‍ണായകമാണ്. കഴിഞ്ഞ തവണ എല്‍ഡിഎഫിന് ലഭിച്ച പതിനായിരം വരുന്ന മുസ്‌ലിം വോട്ടുകള്‍ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയും എല്‍ഡിഎഫിനുണ്ട്. 

26ശത്മാനം വരുന്ന നായര്‍ വോട്ടുകളും 20 ശതമാനം വരുന്ന ഈഴവ വോട്ടുകളും മൂന്നു മുന്നണിക്കായി വിഭജിക്കപ്പെടുമെങ്കിലും ഹിന്ദു കാര്‍ഡിറക്കി കളിക്കുന്ന ബിജെപി വലിയ പ്രതീക്ഷയിലാണ്. എന്‍എസ്എസ് പരസ്യ നിലപാട് സ്വീകരിച്ചിട്ടില്ല. യുഡിഎഫ്,എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കാകും കൂടുതല്‍ വോട്ട് പോകുക. എസ്എന്‍ഡിപി ബിജെപി വിരുദ്ധ നിലപാട് സ്വീകരിച്ച് രംഗത്ത് വന്നത് എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com