കൊന്നത് മുന്‍കൂട്ടി തീരുമാനിച്ച്; താത്പര്യമില്ലാതെ നീനുവിന്റെ രക്ഷിതാക്കള്‍ വീട്ടില്‍ വന്നത് അതിന്റെ ഭാഗമെന്ന് കെവിന്റെ അമ്മ

മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് അവര്‍ മകനെ കൊലപ്പെടുത്തിയത്. രജിസ്റ്റര്‍ വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടില്‍ വന്നിരുന്നു
കൊന്നത് മുന്‍കൂട്ടി തീരുമാനിച്ച്; താത്പര്യമില്ലാതെ നീനുവിന്റെ രക്ഷിതാക്കള്‍ വീട്ടില്‍ വന്നത് അതിന്റെ ഭാഗമെന്ന് കെവിന്റെ അമ്മ

കോട്ടയം: തന്റെ മകന്റെ കൊലപാതകം ആസൂത്രിതതമാണെന്ന് കെവിന്റെ അമ്മ. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് അവര്‍ മകനെ കൊലപ്പെടുത്തിയത്. രജിസ്റ്റര്‍ വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടില്‍ വന്നിരുന്നു. താത്പര്യമില്ലാതെ അവര്‍ എത്തിയത് മകനെ കൊലപ്പെടുത്താന്‍ വേണ്ടിയാണെന്നും കെവിന്റെ അമ്മ പറഞ്ഞു.

കെവിന്റെ കൊലപാതകത്തില്‍ രണ്ട് പ്രതികള്‍ കൂടി പൊലിസ് പിടിയിലായിട്ടുണ്ട്. നിയാസ്, റിയാസ് എന്നിവരാണ് തിരുനെല്‍വേലിയില്‍ നിന്ന് പൊലീസ് പിടിയിലായത്. സംഘത്തില്‍ 13 പേര്‍ ഉണ്ടായാതായി പിടിയിലായ പ്രതി മൊഴി നല്‍കിയിട്ടുണ്ട്. കെവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയവരാണ് തെന്മല പൊലീസിന്റെ പിടിയിലായത്. അതേസമയം സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാണ്. 


കേസ് അന്വേഷിക്കുന്നത് ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്.സംഭവത്തില്‍ കോട്ടയം പോലീസിന് ഗുരുതരവീഴ്ച്ച സംഭവിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ശനിയാഴ്ച്ച പുലര്‍ച്ചെ തട്ടിക്കൊണ്ടു പോയ കെവിനെ കണ്ടെത്താനുള്ള നടപടികള്‍
വൈകീട്ട് നാലുമാണിക്കാണ് പൊലീസ ആരംഭിച്ചത്. അല്‍പം ഉത്തരവാദിത്തം പോലീസ് കാണിച്ചിരുന്നെങ്കില്‍ കെവിനെ ജീവനോടെ രക്ഷിക്കാമായിരുന്നു എന്നാണ് പോലീസിന് നേരെ ഉയരുന്ന പ്രധാന വിമര്‍ശനം. സംഭവത്തില്‍ കെവിന്റെ ഭാര്യയുടെ ബന്ധുകളുമായി ചേര്‍ന്ന് ഗാന്ധി നഗര്‍ എസ്.ഐ ഒത്തുകളിക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണമാണ് കെവിന്റെ ബന്ധുകള്‍ ഉന്നയിക്കുന്നത്. 

പത്താനപുരത്തുള്ള നീന എന്ന യുവതിയും കുമാരനെല്ലൂര്‍ സ്വദേശി കെവിനും വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നാണ് രജിസ്റ്റര്‍ വിവാഹം ചെയ്തത്. എന്നാല്‍ വിവാഹത്തിന് ശേഷവും ബന്ധുകളില്‍ നിന്ന് ഭീഷണി നേരിട്ടതിനാല്‍ നീനയെ കെവിന്‍ കോട്ടയത്തെ ഹോസ്റ്റലില്‍ പാര്‍പ്പിക്കുകയും, ആക്രമണം മുന്നില്‍ കണ്ട് കെവിന്‍ മാന്നാനത്തെ ബന്ധുവീട്ടിലേക്ക് താമസം മാറുകയും ചെയ്തു. 

ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മാന്നാനത്തെ ഈ ബന്ധുവീട്ടിലേക്കാണ് മൂന്ന് കാറിലായി നീനയുടെ സഹോദരനും സംഘവും എത്തുന്നത്. നീനയെ എവിടെ എന്നു ചോദിച്ചു കൊണ്ട് വീട്ടിലേക്ക് കയറിയ സംഘം അവരെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ കെവിനേയും ബന്ധു അനീഷിനേയും പിടികൂടി കൊണ്ടു പോയി. ഈ സംഭവം നടന്ന് അല്‍പസമയത്തിനകം തന്നെ  കെവിന്റെ ബന്ധുകള്‍ ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. 

കെവിനൊപ്പം കൊണ്ടു പോയ ബന്ധു അനീഷിനെ മര്‍ദ്ദിച്ച ശേഷം പിന്നീട് സംഘം വഴിയില്‍ ഉപേക്ഷിച്ചു. നീനുവിനെ വിട്ടുതന്നാല്‍ കെവിനെ വിടാം എന്നും ഇവര്‍ അനീഷിനോട് പറഞ്ഞു. മര്‍ദ്ദനമേറ്റു നീരുവീര്‍ത്ത മുഖവുമായി അനീഷും ഗാന്ധിനഗര്‍ സ്‌റ്റേഷനിലെത്തി കാര്യങ്ങള്‍ പോലീസിനെ അറിയിച്ചു.  രാവിലെയോടെ കോട്ടയം നഗരത്തിലെ ഒരു ഹോസ്റ്റലില്‍ താമസിക്കുന്ന കെവിന്റെ ഭാര്യ നീനയും സ്‌റ്റേഷനിലെത്തി ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നല്‍കി. ഇങ്ങനെ മൂന്ന് പരാതികള്‍ ഒരു സംഭവത്തില്‍ കിട്ടിയിട്ടും വൈകുന്നേരമാണ് കെവിനെ തേടി പോലീസ് സ്‌റ്റേഷന് പുറത്തേക്ക് ഇറങ്ങുന്നത്.

മുഖ്യമന്ത്രി കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നതിനാല്‍ സുരക്ഷയൊരുക്കാന്‍ പോകണമെന്നും മറ്റുമുള്ള മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഗാന്ധിനഗര്‍ എസ്.ഐ ഷിബു നടപടികള്‍ വൈകിപ്പിക്കായായിരുന്നുവെന്ന് കെവിന്റെ ബന്ധുകള്‍ ആരോപിക്കുന്നു. 
പിന്നീട് വൈകുന്നേരത്തോടെ ജനങ്ങള്‍ സ്‌റ്റേഷനില്‍ മുന്നില്‍ തടിച്ചു കൂടി പ്രതിഷേധിക്കുകയും, ജനപ്രതിനിധികളും മാധ്യമങ്ങളും വിഷയത്തില്‍ ഇടപെടുകയും ചെയ്തതോടെയാണ്  സ്ഥിതി മാറുന്നത്. തുടര്‍ന്ന് പുനലൂര്‍ ഡിവൈഎസ്പി ഗാന്ധിനഗര്‍ സ്‌റ്റേഷനിലെത്തി കേസന്വേഷണത്തിന്റെ മേല്‍നോട്ടം ഏറ്റെടുത്തു. ഇതോടെ കാര്യങ്ങള്‍ വേഗത്തിലായി. 

തെന്മല ഭാഗത്തേക്കാണ് കെവിനെ തട്ടിക്കൊണ്ടു പോയ സംഘം സഞ്ചരിക്കുന്നതെന്ന് പോലീസ് കണ്ടെത്തി. ആ ഭാഗത്തേക്ക് തിരച്ചില്‍ വ്യാപകമാക്കാന്‍ നിര്‍ദേശം നല്‍കി. തട്ടിക്കൊണ്ടു പോകാനുപയോഗിച്ച കാറിന്റെ ഉടമസ്ഥനെ കണ്ടെത്തി അറസ്റ്റ് ചെയ്തു. രാത്രിയോടെ അക്രമി സംഘത്തിലുണ്ടായിരുന്ന വിശാല്‍ എന്നയാളേയും പോലീസ് പിടികൂടി. എന്നാല്‍ യാത്രാമധ്യേ തങ്ങളില്‍ നിന്നും കെവിന്‍ രക്ഷപ്പെട്ടന്ന മൊഴിയാണ് ഇയാള്‍ പോലീസിന് നല്‍കിയത്. തുടര്‍ന്ന് കെവിനെ കണ്ടെത്താനായി രാത്രി വൈകിയും പുനലൂര്‍ തെന്മല ഭാഗത്ത് പോലീസ് തിരച്ചില്‍ നടത്തി. ഇതിന് ശേഷമാണ് ഇന്ന് പുലര്‍ച്ചയോടെ ചാലിയേക്കരയിലെ തോടില്‍ മുങ്ങിയ നിലയില്‍ കെവിന്റെ മൃതദേഹം കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com