കെവിനോടുളള കടുത്ത എതിര്‍പ്പിന് കാരണം താഴ്ന്ന സാമ്പത്തിക നില;  കൊലപാതകത്തില്‍ മാതാപിതാക്കള്‍ക്ക് പങ്കെന്ന് നീനു

പ്രണയവിവാഹത്തിന്റെ പേരില്‍ ഭാര്യയുടെ കുടുംബം കെവിനെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍  വെളിപ്പെടുത്തലുമായി നീനു
കെവിനോടുളള കടുത്ത എതിര്‍പ്പിന് കാരണം താഴ്ന്ന സാമ്പത്തിക നില;  കൊലപാതകത്തില്‍ മാതാപിതാക്കള്‍ക്ക് പങ്കെന്ന് നീനു

കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ ഭാര്യയുടെ കുടുംബം കെവിനെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍  വെളിപ്പെടുത്തലുമായി നീനു. കെവിന്റെ കൊലപാതകത്തില്‍ തന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന നീനു പറഞ്ഞു. ജാതിയേക്കാള്‍ താഴ്ന്നതും സാമ്പത്തിക നില ഭേദപ്പെട്ടതല്ല എന്നതുമാണ് കെവിനോടുളള എതിര്‍പ്പിന് കാരണം. ഇനിയുളള കാലം കെവിന്റെ കുടുംബത്തോടൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും നീനു മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം നീനുവിന്റെ മാതാപിതാക്കളായ ചാക്കോയും രഹനയും ഇപ്പോള്‍ ഒളിവിലാണ്. പ്രണയവിവാഹത്തിന്റെ പേരില്‍ മകളുടെ ഭര്‍ത്താവിനെ തട്ടികൊണ്ടുപോയതില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഇവര്‍ ഒളിവില്‍ പോയത്. വീടാക്രമിച്ച് കെവിനെ തട്ടിക്കൊണ്ടുപോയതില്‍ നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

പിതാവ് ചാക്കോയും അമ്മ രഹനയും അറിഞ്ഞായിരുന്നു ഇതിനായി നീക്കങ്ങള്‍ നടത്തിയതെന്ന് കേസില്‍ പിടിയിലായ നിയാസിന്റെ ഉമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ വണ്ടി വാടകയ്‌ക്കെടുക്കാന്‍ നിയാസിനോട് ഇരുവരും ആവശ്യപ്പെട്ടിരുന്നെന്നും നിയാസ് മടിച്ചപ്പോള്‍ ചാക്കോയും രഹനയും നിര്‍ബന്ധിച്ചെന്നും നിയാസിന്റെ ഉമ്മ ലൈല ബീവി മാധ്യമങ്ങളോട് പറഞ്ഞു. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ വാഹനം ഓടിച്ചിരുന്ന നിയാസ് ഡിവൈഎഫ്‌ഐ തെന്മല യൂണിറ്റ് സെക്രട്ടറിയാണ്.

അതേസമയം കേസില്‍ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രതികള്‍ വിദേശത്തേക്ക് കടക്കുന്നതു തടയുകയാണ് ലക്ഷ്യം. തെന്മല സ്വദേശി നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ ഉള്‍പ്പെടെ 10 പേരാണ് കേസില്‍ പ്രതികളായുളളത്. മൂന്നു പേര്‍ അറസ്റ്റിലായിട്ടുണ്ട്. കെവിന്റേത് ദുരഭിമാനക്കൊലയായി വിലയിരുത്തിയ ദേശീയ ന്യനപക്ഷ കമ്മീഷന്‍ ഡിജിപി ലോക്‌നാഥ് ബൈഹ്‌റയോട് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com