'പൊലീസിന് വീഴചപറ്റി', നീനുവിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്ന് കെവിന്റെ പിതാവ് 

പൊലീസ് കൃത്യസമയത്ത് അന്വേഷിച്ചിരുന്നെങ്കില്‍ മകന്‍ നഷ്ടപ്പെടുകയില്ലായിരുന്നെന്ന് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു
'പൊലീസിന് വീഴചപറ്റി', നീനുവിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്ന് കെവിന്റെ പിതാവ് 

കോട്ടയം: മാന്നാനം സ്വദേശി കെവിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസിന് വീഴിചപറ്റിയെന്ന് കെവിന്റെ പിതാവ് ജോസഫ്. പൊലീസ് കൃത്യസമയത്ത് അന്വേഷിച്ചിരുന്നെങ്കില്‍ മകന്‍ നഷ്ടപ്പെടുകയില്ലായിരുന്നെന്ന് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. നീനുവിനെ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും സംരക്ഷിക്കുമെന്നും ജോസഫ് പറഞ്ഞു. 

വീടാക്രമിച്ച് കെവിനെ തട്ടിക്കൊണ്ടുപോയതില്‍ നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പിതാവ് ചാക്കോയും അമ്മ രഹനയും അറിഞ്ഞായിരുന്നു ഇതിനായി നീക്കങ്ങള്‍ നടത്തിയതെന്നും കെവിനെ തട്ടിക്കൊണ്ടുപോകാന്‍ വണ്ടി വാടകയ്‌ക്കെടുക്കാന്‍ ആവശ്യപ്പെട്ടത് ഇവരായിരുന്നെന്നും വെളിപ്പെടുത്തിയിരുന്നു. 

ദിവസങ്ങളായി നീനുവിന്റെ ബന്ദുക്കള്‍ കോട്ടയത്ത് തങ്ങിയിരുന്നെന്നും നീനുവിന്റെ മാതാപിതാക്കള്‍ക്ക് കെവിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്നും പിടിയിലായ നിയാസിന്റെ ഉമ്മ വെളിപ്പെടുത്തി. കെവിന്റെത് ദുരഭിമാനകൊലയാണെന്നും താഴ്ന്ന ജാതിക്കാരനെ സ്വീകരിക്കില്ലെന്ന നിലപാടായിരുന്നു നീനുവിന്റെ മാതാപിതാക്കള്‍ക്കെന്നും നിയാസിന്റെ ഉമ്മ ലൈല ബീവി മാധ്യമങ്ങളോട് പറഞ്ഞു. നിയാസ് മടിച്ചുനിന്നപ്പോഴും ചാക്കോയും രഹനയും മകനെ നിര്‍ബന്ധിക്കുകയായിരുന്നെന്നും ഇവര്‍ പറഞ്ഞു. 

കെവിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടരയോടെ കൊല്ലം തെന്മല ചാലിയക്കര തോട്ടിലാണു കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം ഇന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കും. ആര്‍ഡിഒയുടെയും മെഡിക്കല്‍ കോളജിലെ മുതിര്‍ന്ന ഡോക്ടറുടെയും സാന്നിധ്യത്തില്‍ വേണം പോസ്റ്റ്‌മോര്‍ട്ടം എന്ന് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികളെല്ലാം വിഡിയോയില്‍ പകര്‍ത്തണമെന്നും ആവശ്യമുണ്ട്. മൃതദേഹം ഇന്നുച്ചയ്ക്കു 12 മണിയോടെ നട്ടാശേരിയിലെ കെവിന്റെ വീട്ടിലെത്തിക്കും. പൊതുദര്‍ശനത്തിനു ശേഷം വൈകിട്ടു മൂന്നിനു നല്ലിടയന്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com