തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തിൽ ടോസ് നേടിയ വിൻഡീസ് ഇന്ത്യയ്ക്കെതിരെ ബാറ്റിങ് തെരഞ്ഞെടുത്തു. ടീമിൽ മാറ്റങ്ങൾ വരുത്താതെയാണ് ഇന്ത്യ ഇന്ന് കളത്തിൽ ഇറങ്ങുന്നത്. മഴമേഘങ്ങൾ മാറിനിന്നാൽ കാര്യവട്ടത്ത് റണ്‍മഴ പെയ്യുമെന്നാണ് പ്രവചനം. അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിക്കാനായാൽ പരമ്പര സ്വന്തമാക്കാം. ഇന്ത്യയെ പരാജയപ്പെടുത്തി പരമ്പരയിൽ സമനില നേടാനുളള ശ്രമത്തിലാണ് വിൻഡീസ്.
കേരളം കാത്തിരുന്ന ക്രിക്കറ്റ് പൂരത്തിന് മിനിറ്റുകൾ മാത്രം ശേഷിക്കേ അനന്തപുരിക്ക് മുകളിൽ ആകാശം മൂടി നിൽക്കുന്നത് ആശങ്ക പരത്തുന്നുണ്ട്.കഴിഞ്ഞ രാത്രി തലസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തതും രാവിലെ മൂടിക്കെട്ടിയ കാലാവസ്ഥ തുടരുന്നതുമാണ് ആരാധകർക്കും കെസിഎയ്ക്കും നെഞ്ചിടിപ്പുണ്ടാക്കുന്നത്.
നായകൻ വിരാട് കോഹ്ലി നയിക്കുന്ന ബാറ്റിംഗ് പട തന്നെയാണ് ആതിഥേയരുടെ കരുത്ത്. ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ ഈ പരമ്പരയില്‍ മിന്നും ഫോമിലുള്ള കോഹ്ലിയും രോഹിത് ശര്‍മയും അമ്പാട്ടി റായിഡുവും എല്ലാം മികച്ച പ്രകടനം തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക് വിജയം അനായാസമാണ്.നാലു ഏകദിനങ്ങളില്‍ കോഹ്ലി മൂന്നും രോഹിത് രണ്ടു സെഞ്ചുറിയും സ്വന്തമാക്കിക്കഴിഞ്ഞു. ഓപ്പണര്‍ ശിഖര്‍ ധവാനും ഫോം കണ്ടെത്താന്‍ കഴിയാത്ത മുൻ നായകൻ ധോണിക്കും മികച്ച പ്രകടനം നടത്താനുള്ള അവസരമാണിത്.
സ്ഥിരതയില്ലായ്മയാണ് വിൻഡീസിനെ കുഴയ്ക്കുന്നത്. ഷായി ഹോപ്പ്, ഷിംറോൺ ഹെറ്റ്മെയർ എന്നിവർ മാത്രമാണ് റൺസ് കണ്ടെത്തുന്നത്. ക്യാപ്റ്റൻ ജേസൺ ഹോൾഡറും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങുന്ന ടീം ഇന്ത്യയെ പിടിച്ചുകെട്ടാൻ പര്യാപ്തമാകുന്നില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ