പാലക്കാട്: സ്വകാര്യ കോളേജ് കെട്ടിടത്തിന് മുകളില്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. തൃത്താല പടിഞ്ഞാറങ്ങാടി മൈനോറിറ്റി കോളേജിലാണ് അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കോളേജിലെ അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയും ചങ്ങരംകുളം സ്വദേശിയുമായ അജ്മലിനെ(21) കഴിഞ്ഞദിവസം വൈകിട്ട് മുതലാണ് കാണാതായത്. പരീക്ഷ നടക്കുന്നതിനാല്‍ രാവിലെ പതിനൊന്ന് മണിയോടെയാണ് അജ്മല്‍ ചങ്ങരംകുളത്തെ വീട്ടില്‍നിന്ന് കോളേജിലേക്ക് തിരിച്ചിരുന്നു. തുടര്‍ന്ന് പരീക്ഷയ്ക്ക് കയറിയ അജ്മല്‍ മൂന്നരയോടെ പരീക്ഷാഹാള്‍ വിട്ടു. ഇതിനുശേഷം അജ്മലിനെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു.
വൈകിട്ട് വീട്ടിലെത്താറുള്ള അജ്മലിനെ രാത്രിയായിട്ടും കാണാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചത്. സുഹൃത്തുക്കളോടും സഹപാഠികളോടും അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല. ഇതിനിടെയാണ് പരീക്ഷാഹാളില്‍നിന്ന് പുറത്തിറങ്ങിയ അജ്മല്‍ കോളേജ് കെട്ടിടത്തിന്റെ ടെറസിലേക്ക് പോയതായി സൂചന കിട്ടിയത്. തുടര്‍ന്ന് വീട്ടുകാരും സുഹൃത്തുക്കളും കോളേജ് അധികൃതരും രാത്രിയില്‍ കോളേജിലെത്തി പരിശോധന നടത്തിയപ്പോള്‍ പരിക്കേറ്റനിലയില്‍ അജ്മലിനെ കണ്ടെത്തുകയായിരുന്നു.
ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കോളേജ് കെട്ടിടത്തിന്റെ മുകളില്‍ അജ്മലിനെ കണ്ടെത്തുമ്പോള്‍ കഴുത്തില്‍ തുണികഷ്ണം കെട്ടിയനിലയില്‍ കിടക്കുകയായിരുന്നെന്ന് ഏതാനും വിദ്യാർത്ഥികൾ വെളിപ്പെടുത്തിയിരുന്നു. അതേസമയം, വിദ്യാര്‍ഥിയുടെ മരണം ആത്മഹത്യയാണോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. അന്വേഷണം തുടരുകയാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ ചിത്രം വ്യക്തമാകൂവെന്നും തൃത്താല പോലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ