കോട്ടയം : എന്‍എസ്എസിനോട് കളി വേണ്ടെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് സമാധാനപരമായ പ്രതിഷേധമാണ് നടത്തുന്നത്. തിരുവനന്തപുരം പാപ്പനംകോടിന് സമീപം മേലാംകോട് എന്‍എസ്എസ് കരയോഗം മന്ദിരത്തിന് നേരെയുണ്ടായ അക്രമത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്‍എസ്എസിനോട് കളിവേണ്ട. ഏത് സാഹചര്യത്തെയും നേരിടാനുള്ള കരുത്ത് സമുദായത്തിനുണ്ട്. എന്‍എസ്എസിന്റെ മൂന്ന് ഓഫീസുകളാണ് ആക്രമിക്കപ്പെട്ടത്. ഇതിന്റെ പിന്നില്‍ ആരാണെന്ന് അറിയാമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നോക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം എന്‍എസ്എസ് തള്ളി. സര്‍ക്കാരിന്റെ ഈ നീക്കം ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ്. സംവരണത്തേക്കാള്‍ എന്‍എസ്എസിന് പ്രധാനം ശബരിമല ആചാര സംരക്ഷണമാണെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
തിരുവനന്തപുരം നേമത്തിന് സമീപം മേലാംകോടുള്ള എൻ.എസ്.എസ് കരയോഗ മന്ദിരമാണ് അക്രമികൾ ഇന്ന് പുലർച്ചെ അടിച്ച് തകർത്തത്.
കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ച ചട്ടമ്പിസ്വാമി പ്രതിമയുടെ ചില്ലുകൾ അടിച്ചുതകർത്ത അക്രമികൾ കൊടിമരത്തിന്റെ ചുവട്ടിൽ സുകുമാരൻ നായരുടെ പേരിൽ റീത്ത് വച്ചു. ശബരിമല യുവതി പ്രവേശത്തെ എതിർത്തത് അടക്കമുള്ള വൈരാഗ്യമാണ് അക്രമണ കാരണമെന്ന് എൻ.എസ്.എസ് ആരോപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ