തിരുവനന്തപുരത്ത് കനത്ത മഴ; നെയ്യാര്‍,പേപ്പാറ ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തി; ജാഗ്രത

അഗസ്ത്യ വനമേഖലയില്‍ കനത്ത മഴ തുടരുന്നതോടെ നെയ്യാര്‍ ഡാമിന്റെ നാലുഷട്ടറുകളള്‍ ഒരടിവീതം തുറന്നു - നെയ്യാറിന്റെയും കരമനയാറിന്റെയും തീരത്തുതാമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം 
തിരുവനന്തപുരത്ത് കനത്ത മഴ; നെയ്യാര്‍,പേപ്പാറ ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തി; ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ തുലാവര്‍ഷമെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ മഴ. തലസ്ഥാന നഗരിയിലും കനത്ത മഴ തുടരുകയാണ്. അഗസ്ത്യ വനമേഖലയില്‍ കനത്ത മഴ തുടരുന്നതോടെ നെയ്യാര്‍ ഡാമിന്റെ നാലുഷട്ടറുകളള്‍ ഒരടിവീതം തുറന്നു. പേപ്പാറ ഡാമിന്റെയും  ഷട്ടര്‍ ഉയര്‍ത്തിയിട്ടുണ്ട്. നെയ്യാറിന്റെയും കരമനയാറിന്റെയും തീരത്തുതാമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജലസേചന അധികൃതര്‍ അറിയിച്ചു. 

വരുന്ന ആറ് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോടുകൂടിയ മഴക്കാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.സാമാന്യം നല്ല മഴ കിട്ടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വ്യാഴാഴ്ചയാണ് തമിഴ്‌നാട് തീരത്തും തെക്കന്‍ കേരളത്തിലും പുതുച്ചേരിയിലും ആന്ധ്രയുടെ തെക്കന്‍തീരത്തും വടക്കുകിഴക്കന്‍ കാലവര്‍ഷം എത്തിയത്. വെള്ളിയാഴ്ച ഇത് വടക്കന്‍കേരളത്തിലേക്ക് വ്യാപിച്ചു. ഇടിമിന്നലോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

വടക്കന്‍കേരളത്തിലാണ് തുലാമഴ ശക്തിപ്പെട്ടത്.വരുന്ന ആറ് ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴലഭിക്കും. അതിശക്തമായ മഴക്കും സാധ്യതയുണ്ട്. സാധാരണ ഒക്ടോബര്‍ പകുതിയോടെ എത്തേണ്ട തുലാവര്‍ഷം പതിനഞ്ച് ദിവസത്തോളം വൈകിയാണ് എത്തിയത്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപംകൊണ്ട ചുഴലിക്കാറ്റുകളും ആവര്‍ത്തിച്ചുള്ള ന്യൂനമര്‍ദ്ദവുമാണ് തുലാമഴ വൈകാന്‍കാരണമായത്.

പ്രളയാനന്തര സാഹചര്യത്തില്‍ മഴയുടെ തോത്, അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് എന്നിവ സൂക്ഷമമായി വിലയിരുത്തും. ഇടിമിന്നലാണ് തുലാമഴയുടെ പ്രത്യേകത. മിന്നലപകടങ്ങള്‍ ഒഴിവാക്കാനും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഡിസംബര്‍ പകുതിവരെയെങ്കിലും തുലാവര്‍ഷം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയാണ് കേരളത്തില്‍ തുലാവര്‍ഷക്കാലം. ഇത്തവണ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ് കാരണം തുലാവര്‍ഷം വൈകി. ഒക്ടോബറില്‍ കേരളത്തില്‍ 292.4 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടതെങ്കിലും 306.1 മില്ലിമീറ്റര്‍ മഴ കിട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com