കോട്ടയം: ചിത്തിര ആട്ട പൂജകൾക്കായി ശബരിമല നടതുറക്കുന്ന ദിവസങ്ങളിൽ വനിതകളെ തടയാൻ ശ്രമിക്കില്ലെന്ന് ഹിന്ദു പാർലമെന്റ്. സുപ്രീംകോടതി വിധി വരുന്നതുവരെ ശബരിമലയെ കലാപഭൂമിയാക്കാൻ ആഗ്രഹിക്കുന്നില്ല. നടതുറക്കുമ്പോൾ ശബരിമലയിൽ അയ്യായിരത്തോളം പേർ പങ്കെടുക്കുന്ന നാമജപയജ്ഞം നടത്താനിരുന്നത് സർക്കാർ അഭ്യർഥന മാനിച്ച് ഉപേക്ഷിച്ചതായും ഹിന്ദു പാർലമെന്റ്റ് ജനറൽ സെക്രട്ടറി സി.പി. സുഗതൻ, ആത്മീയസഭ സെക്രട്ടറി ഡോ. ഹരിനാരായണസ്വാമി എന്നിവർ വ്യക്തമാക്കി.
കഴിഞ്ഞ തവണത്തേതുപോലെ പൊലീസ് അകമ്പടിയോടെ യുവതികളെ കടത്തിവിടാൻ ഇത്തവണ ശ്രമിക്കില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. റിവ്യൂ ഹർജിയിൽ വിധി വരുന്നതുവരെ എൻ.എസ്.എസുമായി ചേർന്ന് നാട്ടിലുടനീളം നാമജപയജ്ഞങ്ങൾ നടത്തും. അതതു സമുദായങ്ങളിൽ പ്രചാരണം നടത്തി യുവതികളെ ശബരിമലയിൽ അയക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
ശബരിമല സ്ത്രീ പ്രവേശനത്തിലെ വിധിയെ ആദ്യം അനുകൂലിച്ച ബി.ജെ.പിയും കോൺഗ്രസും പിന്നീടാണ് നിലപാട് മാറ്റിയത്. ഹിന്ദു പാർലമെന്റും എൻഎസ്എസുമാണ് ആദ്യംമുതൽ പ്രതിഷേധത്തിന് നേതൃത്വംനൽകിയത്. ഇപ്പോൾ ഒന്നാംഘട്ട വിജയനേട്ടം തട്ടിയെടുക്കാനാണ് ബി.ജെ.പി ശ്രമം. കോടതി വിധിയുടെ മറവിൽ ആചാരലംഘനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സമുദായങ്ങളുടെ ഏഴു നേതാക്കൾ ഇൗമാസം അഞ്ച്, ആറ് തീയതികളിൽ ശബരിമല സന്ദർശിക്കുമെന്നും ഹിന്ദു പാർലമെന്റ് ഭാരവാഹികൾ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ