ശബരിമല നട തുറക്കുന്നത് നാളെ വൈകീട്ട് ; യുദ്ധ സന്നാഹവുമായി പൊലീസ്, നിരോധനാജ്ഞ പ്രാബല്യത്തിൽ
ശബരിമല: ചിത്തിര ആട്ടത്തിരുനാള്‍ വിശേഷപൂജക്കായി ശബരിമല നട തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തിങ്കളാഴ്ച വൈകീട്ട് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നടതുറന്ന് ശ്രീകോവിലില്‍ വിളക്ക് തെളിക്കും. അന്ന് പ്രത്യേക പൂജകള്‍ ഇല്ല. ചൊവ്വാഴ്ച രാവിലെ അഞ്ചിന് നട തുറന്ന് നിര്‍മാല്യവും അഭിഷേകവും നടത്തും. തുടര്‍ന്ന് ഗണപതിഹോമം, ഉഷപൂജ, ഉച്ചപൂജ എന്നീ പതിവ് പൂജകളും ഉണ്ടാകും. കലശാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങിയവയും നടക്കും.
അത്താഴപൂജക്ക് ശേഷം ആറാം തീയതി രാത്രി പത്തുമണിയ്ക്ക് നട അടക്കും. ഇപ്പോഴത്തെ മേൽശാന്തിമാരായ എ വി ഉണ്ണികൃഷ്ണൻ നമ്പൂതിരിയും, മാളികപ്പുറം മേൽശാന്തി അനീഷ് നമ്പൂതിരിയും ഇതോടെ ചുമതലകൾ ഒഴിയുകയാണ്. പിന്നീട് മണ്ഡലമാസ പൂജകള്‍ക്കായി നവംബര്‍ 16ന് വൈകീട്ട് നട തുറക്കും. അന്ന് ശബരിമല, മാളികപ്പുറങ്ങളിലേക്കുള്ള പുതിയ മേല്‍ശാന്തിമാരുടെ അവരോധ ചടങ്ങ് നടക്കും. പുതിയ മേല്‍ശാന്തിമാര്‍ ആയിരിക്കും വൃശ്ചികം ഒന്നിന് നട തുറക്കുക.
ചിത്തിര ആട്ട പൂജകൾക്കായി നട തുറക്കാനിരിക്കെ ശബരിമലയിലും പരിസരങ്ങളിലും നിരോധനാജ്ഞ പ്രാബല്യത്തിലായി. ഇലവുങ്കൽ, നിലക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ശനിയാഴ്ച അർധരാത്രി മുതൽ നവംബർ ആറിന് അർധരാത്രി വരെയാണ് നിരോധനാജ്ഞ. ഇലവുങ്കൽ മുതൽ സന്നിധാനം വരെ എല്ലാ പ്രദേശങ്ങളിലും മുഴുവൻ റോഡുകളിലും ഉപറോഡുകളിലും ഇത് ബാധകമാണ്.
കനത്ത സുരക്ഷാ കാവലിലാണ് സന്നിധാനവും പമ്പയും. നാളെ രാവിലെ എട്ടു മുതൽ മാത്രമേ ഭക്തരെയും മാധ്യമ പ്രവർത്തകരെയും സന്നിധാനത്തേക്ക് കയറ്റിവിടൂ എന്ന് പൊലീസ് വ്യക്തമാക്കി. മാധ്യമങ്ങളെ രാവിലെ ഇലവുങ്കലിൽ തടഞ്ഞു. ശബരിമലയുടെയും പരിസര പ്രദേശങ്ങളുടെയും നിയന്ത്രണം പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്.ചീഫ് പൊലീസ് കോഒാഡിനേറ്ററായ ദക്ഷിണ മേഖല എ.ഡി.ജി.പി അനിൽകാന്തിെൻറ നേതൃത്വത്തിലാണ് സംവിധാനങ്ങൾ ഒരുക്കുന്നത്. എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണനാണ് ജോയൻറ് കോഒാഡിനേറ്റർ. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളിൽ ഐ.ജി എം.ആർ. അജിത് കുമാറും പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ ഐ.ജി. അശോക് യാദവും മേൽനോട്ടം വഹിക്കും. 10 വീതം എസ്.പിമാരും ഡിവൈ.എസ്.പിമാരും ഡ്യൂട്ടിയിലുണ്ടാകും. തീർഥാടകർക്ക് ദർശനത്തിനും അവരുടെ വാഹനങ്ങൾക്കും ഇളവുണ്ട്.
Related Article
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ