തിരുവനന്തപുരം: ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ക്ക് 144 പ്രഖ്യാപിച്ചിരിക്കുന്ന സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും പ്രത്യേക പരിഗണന ലഭിച്ചെന്ന് എഐവൈഎഫ്. ശബരിമലയിലെ ക്രമസമാധാനം നിയന്ത്രിക്കാനുള്ള ചുമതല ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഏറ്റെടുത്തത് എങ്ങനെയാണെന്ന് അന്വേഷണിക്കണമെന്ന് എഐെൈവഫ് ആവശ്യപ്പെട്ടു.
പതിനെട്ടാം പടിയെ പ്രസംഗപീഠവും സമര കേന്ദ്രവും ആക്കി മാറ്റിയതിനെക്കുറിച്ച് ആചാര സംരക്ഷകരും തന്ത്രിയും നിലപാട് വ്യക്തമാക്കണം. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയിറങ്ങിയ വത്സന്‍ തില്ലങ്കേരിയുടെ നടപടി ആചാരങ്ങളെ കുറിച്ചുള്ള അവരുടെ പ്രസംഗങ്ങള്‍ എത്രമാത്രം പൊള്ളയാണെന്നത് തെളിയിക്കുന്നു. പൊലീസിന്റെ മൈക്കില്‍ വത്സന്‍ തില്ലങ്കേരി നിയമലംഘനത്തിന് ആഹ്വാനം ചെയ്ത നടപടി അതീവ ഗൗരവതരമാണ്.
ശബരിമലയെ ആര്‍എസ്എസ്ബിജെപി ക്രിമിനല്‍ സംഘത്തിന്റെ തേര്‍വാഴ്ചയുടെ കേന്ദ്രമാക്കാന്‍ അനുവദിക്കരുത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ക്രിമിനല്‍ സംഘങ്ങളെ സന്നിധാനത്ത് കൊണ്ടുവന്നു ക്യാമ്പ് ചെയ്യിച്ചാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തൃശൂര്‍ സ്വദേശികളായ സ്ത്രീകള്‍ക്ക് മര്‍ദ്ദനമേറ്റത് സന്നിധാനത്ത് വെച്ചാണ്.പിഞ്ച് കുഞ്ഞിനെ പോലും അക്രമികള്‍ വെറുതെ വിട്ടില്ല. ഏത് ആചാരം ലംഘിച്ചതിന്റെ പേരിലാണ് ഇവരെ മര്‍ദ്ദിച്ചതെന്ന് ആര്‍എസ്എസ് നേതൃത്വം വ്യക്തമാക്കണം.
ബിജെപി ആര്‍എസ്എസ് നേതാക്കള്‍ക്ക് 144 പ്രഖ്യാപിച്ചിരിക്കുന്ന സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും പ്രത്യേക പരിഗണന ലഭിച്ചത് ഗൗരവതരമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരായി ആക്രമണം നടത്താനും കൊലവിളി നടത്തി അഴിഞ്ഞാടാനും ആര്‍എസ്എസ്ബിജെപി ക്രിമിനലുകള്‍ക്ക് അവസരം നല്‍കരുത്. ശബരിമലയെ കലാപത്തിന്റെ കേന്ദ്രമാക്കി നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ബിജെപി നീക്കത്തെ പൊലീസ് ശക്തമായി നേരിടണം. അക്രമികളെയും അവര്‍ക്ക് നേതൃത്വം നല്‍കുന്നവരെയും കര്‍ശനമായി നേരിടാന്‍ തയ്യാറാകണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആര്‍.സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ