പത്തനംതിട്ട : ശബരിമലയിലെ ആചാരപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാർ. ഇത്തരം കാര്യങ്ങളില്‍ ദേവസ്വം ബോര്‍ഡ് തന്നെയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. മറ്റാരെയും ഇടപെടാന്‍ അനുവദിക്കുകയില്ലെന്നും പദ്മകുമാർ വ്യക്തമാക്കി. രാവിലെ നട തുറക്കുന്നത് മുതല്‍ ഹരിവരാസനം പാടി നട അടയ്ക്കുന്നത് വരെ ദേവസ്വം ബോര്‍ഡാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പടിത്തല വ്യവസ്ഥ അനുസരിച്ചാണ് ക്ഷേത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ശബരിമലയില്‍ ഒരു കാര്യത്തിലും സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ല എന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. ശബരിമലയില്‍ നല്ല രീതിയിലുള്ള ഇടപെടലാണ് സര്‍ക്കാരില്‍ നിന്ന് ഉണ്ടായത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൊക്കെ നല്ല രീതിയില്‍ പൂര്‍ത്തീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല രാഷ്ട്രീയവല്‍കരിക്കാന്‍ പാടില്ല. രാഷ്‌ട്രീയപരമായ ഇടപെടലുകൾ ശബരിമലയിൽ നടന്നിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. അയ്യപ്പനെ രാഷ്‌ട്രീയമായി ഉപയോഗിക്കാൻ പാടില്ല. ബി ജെ പി അധ്യക്ഷൻ ശ്രീധരൻപിള്ളയോട് തന്ത്രി ഉപദേശം ചോദിച്ചെന്ന വെളിപ്പടുത്തലില്‍ തന്ത്രിയോട് വിശദീകരണം ചോദിക്കും. ഏത് രീതിയില്‍ ചോദിക്കണമെന്ന് ആലോചിച്ച് തീരുമാനിക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ