മരണത്തെ കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്, ഉച്ചത്തില്‍ പാട്ടു വെച്ച് കൗമാരക്കാരുടെ ആത്മഹത്യ; ദുരൂഹത, അന്വേഷണം മരണഗ്രൂപ്പുകളിലേക്ക് 

ആത്മഹത്യാപ്രേരണയുണ്ടാക്കുമെന്ന്  കരുതുന്ന സോഷ്യല്‍ മീഡിയയിലെ ചില മരണഗ്രൂപ്പുകളെ കേന്ദ്രീകരിച്ചുളള അന്വേഷണം പൊലീസ് വയനാട്ടിലേക്കും വ്യാപിപ്പിക്കുന്നു
മരണത്തെ കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്, ഉച്ചത്തില്‍ പാട്ടു വെച്ച് കൗമാരക്കാരുടെ ആത്മഹത്യ; ദുരൂഹത, അന്വേഷണം മരണഗ്രൂപ്പുകളിലേക്ക് 

സുല്‍ത്താന്‍ ബത്തേരി: ആത്മഹത്യാപ്രേരണയുണ്ടാക്കുമെന്ന്  കരുതുന്ന സോഷ്യല്‍ മീഡിയയിലെ ചില മരണഗ്രൂപ്പുകളെ കേന്ദ്രീകരിച്ചുളള അന്വേഷണം പൊലീസ് വയനാട്ടിലേക്കും വ്യാപിപ്പിക്കുന്നു. ജില്ലയില്‍ കൗമരക്കാരായ രണ്ട് കുട്ടികള്‍ ജീവനൊടുക്കിയതിലെ സാമ്യമാണ് ഗൗരവത്തിലെടുക്കാന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ മറ്റു ജില്ലകളിലും സമാന രീതിയിലുള്ള സംഭവങ്ങളുണ്ടായിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. മയക്കുമരുന്ന് കഞ്ചാവ് മാഫിയയുടെ പങ്കും തള്ളിക്കളയുന്നില്ല. 

വയനാട് കമ്പളക്കാടുള്ള കൗമാരക്കാരായ രണ്ടു കുട്ടികളാണ് ഒരു മാസത്തിനിടയില്‍  ജീവനൊടുക്കിയത്. ഇരുവരുടെയും ആത്മഹത്യകള്‍ തമ്മിലുളള സാമ്യമാണ് പൊലീസ് ഗൗരവത്തോടെ കാണുന്നത്. മരണത്തെക്കുറിച്ച് ഇരുവരും പോസ്റ്റ് ഇട്ടിരുന്നു. ഉച്ചത്തില്‍ പാട്ടു വെച്ചായിരുന്നു ഇരുവരും ജീവനൊടുക്കിയത്. 

ആത്മഹത്യയെയും ഏകാന്തജീവിതത്തെയും പ്രകീര്‍ത്തിക്കുന്ന ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, പേജുകള്‍ കുട്ടികള്‍ പിന്തുടര്‍ന്നിരുന്നു. ആദ്യം മരിച്ച കുട്ടിയുടെ ഓര്‍മ്മക്കായി പിന്നീട് ജീവനൊടുക്കിയ കുട്ടിയുടെ നേതൃത്വത്തില്‍ രാത്രി ഒരു സംഘം കുട്ടികള്‍ ഒരുമിച്ചു കൂടിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. 

മരണത്തെ പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണസംഘം. ഇവരുടെ വലയിലകപ്പെട്ടെന്ന് കരുതുന്ന വിദ്യാര്‍ഥികളുടെ മൊഴിയെടുത്തതില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അഡ്മിന്‍മാരില്‍ പലരും വ്യാജ ഐഡിയിലാണ് സമൂഹമാധ്യമങ്ങളില്‍ വിലസുന്നതെന്ന് പൊലീസ് കണ്ടെത്തി. 

സമൂഹമാധ്യമമായ ടെലഗ്രാമിലും മരണഗ്രൂപ്പുകള്‍ സജീവമാണെന്ന് പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. മറ്റ് സാമൂഹികമാധ്യമങ്ങളെക്കാള്‍ താരതമ്യേന സ്വകാര്യത കൂടുതലുള്ളതിനാല്‍ ടെലഗ്രാം ഗ്രൂപ്പുകളില്‍ പൊലീസ് ഇടപെടല്‍ എളുപ്പമല്ലെന്നതും ഇക്കൂട്ടര്‍ മുതലെടുക്കുന്നുണ്ടാകുമെന്നാണ്  നിഗമനം. അടുത്തിടെ നടന്ന കൗമാരക്കാരുള്‍പ്പെട്ട ആത്മഹത്യകള്‍, ബൈക്ക് അപകടങ്ങള്‍, ലഹരികടത്തു കേസുകള്‍ എന്നിവയും വിശദമായി അന്വേഷിക്കും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള കൗണ്‍സിലിങ്ങും നടന്നുവരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com