മുഖ്യമന്ത്രി അപ്പനില്ലാത്ത വർത്തമാനം പറയരുത്; അമ്പലം പൊളിച്ച് വോട്ടുണ്ടാക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നു- കെ സുധാകരൻ
കണ്ണൂര്‍: ബിജെപിയിലേക്ക് ക്ഷണിക്കാൻ ആർഎസ്എസ് നേതാക്കള്‍ തന്നെ വന്നു കണ്ടിരുന്നുവെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് കെ സുധാകരന്‍. എന്നാൽ തനിക്ക് അങ്ങനെ ഒരു ചിന്ത പോലുമില്ല. രാഷ്ട്രീയം നിർത്തിയാലും കോണ്‍ഗ്രസിൽ നിന്നു വേറൊരിടത്തും പോകില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
താന്‍ ബിജെപിയിലേക്ക് പോകാന്‍ തയ്യാറെടുത്തിരിക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയ്ക്കും സുധാകരന്‍ രൂക്ഷമായ ഭാഷയിൽ മറുപടി നല്‍കി. മുഖ്യമന്ത്രി അപ്പനില്ലാത്ത വർത്തമാനം പറയരുതെന്ന് അദ്ദേഹം പ്രതികരിച്ചു. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി അഭാസത്തരം വിളിച്ചു പറയുകയാണ്. എന്തെങ്കിലും സംഭവിച്ചാൽ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കായിരിക്കുമെന്നും അമ്പലം പൊളിച്ച് വോട്ടുണ്ടാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു.
ശബരിമല വിഷയത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ബിജെപി ഇടപെടുന്നത്. വോട്ട് ലക്ഷ്യമാക്കിയുള്ള മുതലെടുപ്പാണ് അവിടെ നടക്കുന്നത്. ബിജെപി പ്രചരിപ്പിക്കുന്നതെല്ലാം പച്ച നുണയാണെന്നും ഏകീകൃത സിവില്‍ കോഡാണ് അവരുടെ ലക്ഷ്യമെന്നും സുധാകരന്‍ പറഞ്ഞു. തന്ത്രിമാരാണ് വിശ്വാസത്തിന്റെ പരമാധികാരികൾ. മേനി നടിക്കുന്നതിനായാണ് തന്ത്രി വിളിച്ചു എന്ന് ബിജെപി അധ്യക്ഷന്‍ ശ്രീധരൻ പിള്ള അവകാശപ്പെടുന്നതെന്ന് സുധാകരന്‍ പരിഹസിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ