കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ ദേശീയ ജനാധിപത്യത്തിന്റെ നേതൃത്വത്തിലുള്ള രഥയാത്രക്ക് വ്യാഴാഴ്ച തുടക്കമാകും. കര്‍ണാടക പ്രതിപക്ഷനേതാവ് ബി.എസ്.യദ്യൂരപ്പ ഉദ്ഘാടനം ചെയ്യും. പത്തിന് മധൂര്‍ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍നിന്ന് ആരംഭിക്കുന്ന യാത്ര ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള, ബി.ഡി.ജെ.എസ്. സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നയിക്കുന്നത്.
കര്‍ണാടക തീരമേഖലയിലെ ബി.ജെ.പി. എം.പി.മാരും എം.എല്‍.എ.മാരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. 13ന് പത്തനംതിട്ടയില്‍ സമാപിക്കുന്ന യാത്രയില്‍ ലക്ഷക്കണക്കിന് വിശ്വാസികളെ പങ്കെടുപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. പകുതിയിലേറെ സ്ത്രീകളെ പരിപാടിയില്‍ എത്തിക്കണമെന്ന് കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
രഥയാത്ര സമാപിക്കുന്ന പതിമൂന്നാം തിയ്യതിയാണ് സുപ്രീം കോടതി ശബരിമല റിവ്യു ഹര്‍ജിയും റിട്ട് ഹര്‍ജിയും പരിഗണിക്കുന്നത്. കോടതിയുടെ നിലപാട് എന്തായാലും പാര്‍ട്ടിയുടെ നിലപാട് സമാപനയോഗത്തില്‍ അണികളോട് പ്രഖ്യാപിക്കാനാണ് ബിജെപിയുടെ തീരുമാനം. വിധി എതിരായാല്‍ സമരത്തിന്റെ രൂപം മാറ്റണമെ്ന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. നിലവിലെ രീതിയില്‍ സമരം മണ്ഡലകാലം മുഴുവന്‍ നടത്താനാകില്ലെന്ന തിരിച്ചറി വാണ് ഇതിന് പിന്നിലെന്നാണ് സൂചന. സംസ്ഥാന സര്‍ക്കാരിനെ മറികടന്നു കേന്ദ്രം ഓര്‍ഡിനന്‍സോ നിയമമോ കൊണ്ടുവരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
വിശ്വാസികള്‍ക്കൊപ്പം അവസാനം വരെ മുന്നില്‍നിന്ന് ഈ മുന്നേറ്റത്തിനെ നയിച്ച ശേഷം ഏറ്റവും അനുകൂലമായ ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സാധിക്കണമെന്നാണു സംഘപരിവാറില്‍ ഒരു വിഭാഗത്തിന്റെ അഭിപ്രായം. അതുകൊണ്ട് തന്നെ രഥയാത്രയുടെ സമാപനത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കണമെന്ന ആവശ്യം ഉയരുന്നത്
ചിത്തിര ആട്ടത്തിരുനാളിന് 52 വയസ്സുകാരി ഭക്തയെ തടഞ്ഞതും ബന്ധപ്പെട്ട പ്രശ്‌നങ്ങളും സമരത്തിന്റെ പ്രഭ കെടുത്തിയെന്നാണ് ആര്‍എസ്എസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.രണ്ടാംഘട്ട സമരത്തിന് മുന്‍പായി ഒന്നരക്കോടി വിശ്വാസികളില്‍ നിന്ന് ഒപ്പുശേഖരിച്ച് രാഷ്ട്രപതിക്ക് നല്‍കാന്‍ ശബരിമല കര്‍മ സമിതി തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഒപ്പു ശേഖരണം ആരംഭിച്ചു. 11നും 12നും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ശബരിമല വിശ്വാസ സംരക്ഷണ സദസ് നടക്കും. ഓരോ പരിപാടിക്കും സ്ത്രീകളുടെ മികച്ച പങ്കാളിത്തം ഉറപ്പാക്കും. കുറഞ്ഞത് 25000 പേരെ പങ്കെടുപ്പിക്കാനുമാണു കര്‍മ സമിതിയോടു നിര്‍ദേശിച്ചിരിക്കുന്നത്. ആര്‍എസ്എസ് നേതൃത്വം നേരിട്ടാണു കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ