കോഴിക്കോട്: മന്ത്രി കെ.ടി. ജലീൽ പിതൃസഹോദര പുത്രനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യകോർപ്പറേഷൻ ജനറൽ മാനേജരായി നിയമിച്ചത് ചട്ടങ്ങൾ പാലിച്ചാണെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അബ്ദുൾ വഹാബ്. അപേക്ഷകരിൽ യോഗ്യത ഉണ്ടായിരുന്നത് ജലീലിന്റെ ബന്ധുവായ അദീബിന് മാത്രമായിരുന്നു. ഡെപ്യൂട്ടേഷനിൽ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് നിയമനം നടത്താൻ ചട്ടങ്ങളിൽ തടസമൊന്നുമില്ലെന്നും അബ്ദുൾ വഹാബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ആദീബിന്റെ നിയമനത്തില്‍ അപാകതയില്ല. വകുപ്പ് മന്ത്രിയെ വിവാദത്തിലേക്ക് വലിച്ചിഴച്ച് തെറ്റിദ്ധരിപ്പിക്കുകയാണ്. ഉന്നയിക്കപ്പെട്ട ആരോപണത്തില്‍ ഒന്ന് അര്‍ഹരെ തഴഞ്ഞു എന്നാണ്. ആരൊക്കെയാണ് അപേക്ഷ നല്‍കിയത് ആര്‍ക്കും പരിശോധിക്കാം. ഏഴ് പേരാണ് അപേക്ഷ നല്‍കിയത്. അപേക്ഷ നല്കിയ ഏഴുപേരുടെയും യോഗ്യത സംബന്ധിച്ച വിവരങ്ങളും ചെയര്മാന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഡയറക്ടര്‍ ബോര്‍ഡ് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദീപിനെ നിയമിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജനറല്‍ മാനേജര്‍മാരെ നിയമിച്ചത് പത്രക്കുറിപ്പിലൂടെയല്ല. ഉചിതമായ ആളെ കിട്ടാനാണ് ബോര്‍ഡ് പരസ്യം ചെയ്തത്. എന്നാല്‍ അപേക്ഷകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായില്ല. പെട്ടന്ന് തന്നെ ഒരാളെ നിയമിക്കേണ്ട സാഹചര്യം ഉണ്ടായപ്പോഴാണ് പഴയ അപേക്ഷയില്‍ നിന്ന് അദീപിനെ തിരഞ്ഞെടുക്കാന്‍ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ജലീൽ അദീബിനെ നിയമിച്ചതിനെതിരേ യൂത്ത് ലീഗാണ് രംഗത്തെത്തിയത്. ആരോപണവുമായി ബന്ധപ്പെട്ടു ഗവർണറെ കാണുമെന്നും കോടതിയെ സമീപിക്കുമെന്നും ലീഗ് നേതാക്കൾ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് വിശദീകരണവുമായി രംഗത്തെത്തിയയത്.
എന്നാൽ യോഗ്യയുള്ളവര്‍ എത്താത്തതുകൊണ്ടാണ് സര്‍ക്കാര്‍ നേരിട്ട് നിയമനം നടത്തിയതെന്നാണ് മന്ത്രിയുടെ വിശദീകരണം. ജനറല്‍ തസ്തികയിലേക്ക് നിയമനം നടത്തിയത് പത്രത്തില്‍ പരസ്യം നല്‍കിയാണെന്നും ഇതില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു
പത്രത്തില്‍ നല്കിയ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഏഴ് അപേക്ഷകളാണ് ലഭിച്ചത്. അതില്‍ തന്നെ മൂന്നുപേരാണ് ഇന്റര്‍വ്യൂകളില്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും യോഗ്യതയില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഡെപ്യൂട്ടേഷന് നിയമനത്തിലേക്ക് നീങ്ങുകയായിരുന്നു. ഡെപ്യൂട്ടേഷന് നിയമനത്തില്‍ സര്‍ക്കാരിന് ഉചിതമായ നടപടി എടുക്കാന്‍ അവകാശം ഉണ്ടെന്നും ജലീല്‍ ആരോപണത്തിന് മറുപടിയുമായി രംഗത്തെത്തിയിരുന്നു. അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ജലീൽ കൂടിക്കാഴ്ച നടത്തിയിരുന്നു. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ