തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. സനലിന്റെ തലയ്‌ക്കേറ്റ ക്ഷതമാണെന്ന് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കി. തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റത്. യുവാവിന്റെ വാരിയെല്ലും വലതു കൈയും ഒടിഞ്ഞതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഡിവൈഎസ്പി ഹരികുമാര്‍ പിടിച്ചു തള്ളിയതിനെ തുടര്‍ന്ന് വാഹനം ഇടിച്ച് തെറിച്ചുവീണ സനലിന്റെ തല റോഡില്‍ ഇടിച്ചതായാണ് അനുമാനിക്കുന്നത്.
തുടയ്ക്കും വാരിയെല്ലിനും കവിളെല്ലിനും പൊട്ടലുണ്ട്. വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ടതിനെ തുടര്‍ന്ന് ദേഹമാസകലം ക്ഷതമേറ്റിരുന്നു. രക്തസ്രാവവും ഉണ്ടായതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഫോറന്‍സിക് വിദഗ്ധര്‍ ക്രൈംബ്രാഞ്ചിന് നാളെ കൈമാറും.
അതിനിടെ കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ മുൻകൂർ ജാമ്യം നേടാൻ ശ്രമമാരംഭിച്ചു. ഇതിന്റെ ഭാഗമായി ഹരികുമാർ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ സെക്ഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. സംഭവത്തിന് ശേഷം ഹരികുമാർ ഒളിവിലാണ്. ഒളിവിൽ പോയ ഹരികുമാറിനെ ഇതുവരെ പിടികൂടാൻ പോലീസിനു സാധിച്ചില്ല. ഹരികുമാർ തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ മധുരയിൽ അന്വേഷണം നടത്തിവരികയാണ്.
ഡിവൈഎസ്പിയെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായി ആരോപിച്ച് മരിച്ച സനലിന്റെ കുടുംബം രംഗത്തെത്തി. ആംബുലൻസിൽ വെച്ച് പൊലീസുകാർ പരിക്കേറ്റു കിടക്കുന്ന സനലിനെക്കൊണ്ട് ബലമായി മദ്യം കുടിപ്പിച്ചുവെന്ന് സനലിന്റെ സഹോദരി ആരോപിച്ചു. കേസ് ഐജി നേരിട്ട് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിലേക്ക് പോയ വാഹനം പൊലീസുകാർ സ്റ്റേഷനിലേക്ക് വഴി തിരിച്ചുവിടാൻ ആവശ്യപ്പെടുകയായിരുന്നു എന്ന് ആംബുലൻസ് ഡ്രൈവർ അനീഷും വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ