തൃശൂര്‍: തനിക്കെതിരായ തെരഞ്ഞെടുപ്പു കേസ് എതിരാളി എംവി നികേഷ് കുമാര്‍ ഉപജാപത്തിലൂടെ ഉണ്ടാക്കിയെടുത്തതെന്ന് അയോഗ്യനാക്കപ്പെട്ട മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജി. മേല്‍ക്കോടതിയെ ഇതു ബോധ്യപ്പെടുത്താനാവുമെന്ന് ഷാജി പ്രതീക്ഷ പ്രകടിപ്പിച്ചു. എറണാകുളത്തേക്കുള്ള മാര്‍ഗമധ്യേ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മാധ്യമ പ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇരുപതോ ഇരുപത്തിയൊന്നോ ശതമാനം മുസ്ലിംകളുള്ള മണ്ഡലമാണ് അഴീക്കോട്. അവിടെ മുസ്ലിം വിശ്വാസം പറഞ്ഞ് എങ്ങനെ വോട്ടുപിടിക്കാനാണെന്ന് ഷാജി ചോദിച്ചു. കേസിന് ആധാരമായ നോട്ടീസുകള്‍ തന്നെ തോല്‍പ്പിക്കാന്‍ ഉണ്ടാക്കിയതാണ്. നികേഷ് കുമാറും നേരത്തെ നടപടിക്കു വിധേയനായ ഒരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമാണ് ഇതിനു പിന്നില്‍. ഇദ്ദേഹം തന്റെ നോട്ടീസ് പിടിച്ചെടുത്ത് അതില്‍ ഈ നോട്ടീസുകള്‍ തിരുകിവയ്ക്കുകയായിരുന്നു. പിന്നീട് വിവരാവകാശം ആയി വന്നത് ഈ നോട്ടീസുകളാണ്- ഷാജി പറഞ്ഞു.
വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്നു പരസ്യമായി പ്രഖ്യാപിച്ചാണ് താന്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ വോട്ടെടുപ്പിന്റെ തലേന്നു പോലും മത നേതാക്കള്‍ തലയില്‍ കൈവച്ച് അനുഗ്രഹിക്കുന്ന ചിത്രം പരസ്യപ്പെടുത്തിയ ആളാണ് നികേഷ് കുമാര്‍. നികേഷിന്റെ ഉപജാപമാണിത്. അദ്ദേഹത്തിന്റെ വൃത്തികെട്ട മനസാണ് ഇതിനു പിന്നില്‍. നേരത്തെയും അദ്ദേഹം വ്യാജരേഖകള്‍ ചമച്ചിട്ടുണ്ടല്ലോയെന്ന് ഷാജി പറഞ്ഞു.
എംഎല്‍എ സ്ഥാനം കാര്യമാക്കുന്നില്ല. എന്നാല്‍ മതേതര പ്രതിഛായയ്ക്കു മങ്ങലേല്‍ക്കാന്‍ അനുവദിക്കില്ല. സുപ്രിം കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് തനിക്കുള്ളതെന്ന് ഷാജി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ