ഓട്ടോതടഞ്ഞ് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി: സദാചാര കൊലപാതകമെന്ന് പൊലീസ്

ഒരു മണിക്കൂര്‍ വഴിയരികില്‍ ചോരയൊലിപ്പിച്ച് കിടന്ന ഷമീറിനെ ആരും ആശുപത്രിയിലെത്തിക്കാന്‍ തയാറായില്ല.
ഓട്ടോതടഞ്ഞ് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി: സദാചാര കൊലപാതകമെന്ന് പൊലീസ്

പാലക്കാട്: ഓട്ടോഡ്രൈവറായ യുവാവിനെ വഴിയരികില്‍ മര്‍ദനമേറ്റ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. പാലക്കാട് വള്ളിക്കോട് പാറയ്ക്കലില്‍ ആണ് സംഭവം. കിണാവല്ലൂര്‍ കമ്പ പാറയ്ക്കല്‍ കുണ്ടുകാട് പരേതനായ അബ്ദുല്‍ ബഷീറിന്റെ മകന്‍ ഷെമീര്‍ (31) ആണ് മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. ഇത് സദാചാരകൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. 

ഒരു മണിക്കൂര്‍ വഴിയരികില്‍ ചോരയൊലിപ്പിച്ച് കിടന്ന ഷമീറിനെ ആരും ആശുപത്രിയിലെത്തിക്കാന്‍ തയാറായില്ല. ഷെമീറിന്റെ തലയിലും ദേഹത്തും മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്. പട്ടികകഷ്ണവും ഗ്രനേറ്റും കൊണ്ട് തലയ്ക്ക് അടിയേറ്റിട്ടുണ്ട്. സംഭവത്തില്‍ സമീപവാസികളായ മൂന്നു പേരെ പൊലീസ് തിരയുന്നുണ്ട്.

ഇന്നലെ വൈകീട്ട് 6.30നാണ് സംഭവം. മുട്ടിക്കുളങ്ങര സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറായ ഷെമീര്‍ പാറയ്ക്കലിലെ ഒരു വീട്ടിലേക്ക് വരുമ്പോള്‍ മൂന്ന് യുവാക്കള്‍ ഓട്ടോ നിര്‍ത്തിച്ച് വലിച്ച് താഴേക്കിട്ട് മര്‍ദിക്കുന്നത് കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പൊലീസിനോട് വെളിപ്പെടുത്തി. 

ആക്രമണം നടത്തിയതിന് ശേഷം സംഘം രണ്ട് ബൈക്കുകളിലായി രക്ഷപ്പെടുകയായിരുന്നു. രാത്രിയോടെ അതുവഴിയെത്തിയ യുവാക്കളാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു. കൊല്ലപ്പെട്ട ഷെമീര്‍ അവിവാഹിതനാണ്. പരേതയായ സുബൈദയാണ് മാതാവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com