തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവ് അപകടത്തിൽപ്പെട്ട് മരിക്കാനിടയായ വാഹനത്തിന്റെ ഉടമയുടെ വെളിപ്പെടുത്തൽ പുറത്തുവന്നു.
ആശുപത്രിയിൽ കഴിയുന്ന അമ്മയെ കണ്ടു വീട്ടിലേക്കു മടങ്ങുമ്പോള്‍ പെട്ടെന്നു കാറിലേക്ക് എന്തോ വന്നു വീഴുകയായിരുന്നുവെന്നു ഉടമ നിഖില്‍ പറയുന്നു. റോഡരികിലുണ്ടായ തര്‍ക്കത്തിനിടെ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയായിരുന്ന ബി ഹരികുമാര്‍ പിടിച്ചു തള്ളിയപ്പോഴാണ് സനല്‍ അതുവഴിയെത്തിയ നിഖിലിന്റെ കാറിനടിയിലേക്കു വീണതും മരണത്തിന് കീഴടങ്ങിയതും.
ഹമ്പ് അടുത്തെത്തിയപ്പോള്‍ പെട്ടെന്ന് എന്തോ ഒന്നു വണ്ടിയിലേക്കു വീണു. പ്രതികരിക്കാന്‍ സമയം കിട്ടിയില്ല. പെട്ടെന്ന് വണ്ടി ബ്രേക്കിട്ട് നിര്‍ത്തി. വാഹനത്തിന് പുറത്തിറങ്ങിയപ്പോഴാണ് മനുഷ്യനാണെന്നു മനസിലായത്. കാര്‍ ബ്രേക്കിട്ടു നിര്‍ത്തിയതിനാല്‍ സനലിന്റെ ദേഹത്തുകൂടി കയറിയില്ല. അയാള്‍ക്കു ശ്വാസം ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞ് പൊലീസ് എത്തി സംഭവിച്ച കാര്യങ്ങള്‍ തിരക്കിയപ്പോൾ മറുപടി നൽകിയതായും നിഖിൽ പറയുന്നു.
ഒരാള്‍ കാറിന്റെ താക്കോല്‍ വാങ്ങി. കുറച്ചു കഴിഞ്ഞ് ആംബുലന്‍സ് എത്തി. താന്‍ വേറൊരു വണ്ടിയില്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ എത്തിയെന്നും പിന്നീട് പൊലീസ് സ്റ്റേഷനില്‍ പോയി കാര്യം പറഞ്ഞപ്പോൾ പൊലീസ് പൊയ്ക്കോളാന്‍ പറഞ്ഞുവെന്നും നിഖിൽ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ സനലിനെ വേഗത്തില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയോ എന്നത് പരിഭ്രാന്തിക്കിടയില്‍ ശ്രദ്ധിക്കാൻ സാധിച്ചില്ലെന്നും നിഖില്‍ കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ