ആചാരങ്ങളില്‍ ഇടപെടില്ല; യുവതികളുടെ ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ബാധ്യസ്ഥമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ആചാരങ്ങളില്‍ ഇടപെടില്ല; യുവതികളുടെ ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ബാധ്യസ്ഥമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ശബരിമലയിലെ ആചാരങ്ങളിലോ ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളിലോ ഇടപെടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ശബരിമലയിലെ ആചാരങ്ങളിലോ ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളിലോ ഇടപെടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഭക്തരുടെ സുരക്ഷ ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നതെന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

ശബരിമലയിലെ ആചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതു തടയണമെന്ന് ആവശ്യപ്പെടുള്ള ഹര്‍ജിയിലാണ് സത്യവാങ്മൂലം. ക്ഷേത്ര ആചാരങ്ങളിലോ ദൈനംദിനകാര്യങ്ങളിലോ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഭക്തരുടെ സുരക്ഷ ഉറപ്പുവരുത്താനാണ് കൂടുതല്‍ പൊലീസിനെ വിന്യസിച്ചത്. സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ തീവ്രസ്വഭാവമുള്ള സംഘടനകള്‍ ശ്രമിക്കുന്നതായി കേന്ദ്ര ആഭ്യന്തര വകുപ്പില്‍നിന്ന് അറിയിപ്പു ലഭിച്ചിട്ടുണ്ട്. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് പൊലീസ് സാന്നിധ്യം വര്‍ധിപ്പിച്ചത്.

ശബരിമലയില്‍ യഥാര്‍ഥ ഭക്തരെ പൊലീസ് തടയില്ല. എന്നാല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇടപെടും. സ്ത്രീകളുടെ മൗലികാവകാശം സംരക്ഷിക്കുമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ഹര്‍ജി പരിഗണിക്കുന്നതു കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. യുവതികളുടെ ആരാധനാസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ബാധ്യതയുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ശബരിമലയില്‍ മാധ്യമങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച മറ്റൊരു ഹര്‍ജി കോടതി തീര്‍പ്പാക്കി. നിലവില്‍ മാധ്യമ നിയന്ത്രണം ഇല്ലല്ലോയെന്നു കോടതി ചൂണ്ടിക്കാട്ടി. നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ കോടതിയെ സമീപിക്കാമെന്നു വ്യക്തമാക്കിയാണ് ഹര്‍ജി തീര്‍പ്പാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com