തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ മറവിൽ കേരളത്തിൽ കലാപം സൃഷ്ടിക്കാനാവുമോ എന്നാണ് ആർഎസ്എസ് പരീക്ഷിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച മുൻനിലപാട് ആർഎസ്എസ് വിഴുങ്ങിയത് ഇതിന്റെ ഭാഗമാണെന്നും വിശ്വാസങ്ങളെ കുത്തിയിളക്കാൻ അവർ ആചാരാനുഷ്ഠാനങ്ങളെ മറയാക്കുകയാണ്.
മഹാരാഷ്ട്ര ഭരിക്കുന്നത് കോണ്‍ഗ്രസോ മറ്റേതെങ്കിലും പ്രതിപക്ഷ പാർട്ടിയോ ആയിരുന്നെങ്കിൽ തൃപ്തി ദേശായിയെ ശനീശ്വര ക്ഷേത്രത്തിൽ പ്രവേശിക്കാൻ ബിജെപി അനുവദിക്കില്ലായിരുന്നു. ശനി ക്ഷേത്രത്തെ മുൻനിർത്തി വർഗീയചേരിതിരിവും കലാപവും സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യേണ്ട സാഹചര്യം ബിജെപിക്കില്ല. അതുകൊണ്ട് കോടതിവിധി നടപ്പായി. തൃപ്തി ദേശായി ശനി ക്ഷേത്രത്തിൽ പ്രവേശിച്ചു. സമാനമായ കോടതിവിധിയാണ് ശബരിമലയുടെ കാര്യത്തിലും ഉണ്ടായത്. പക്ഷേ, ഇവിടെ തൃപ്തി ദേശായിയെ തടയുന്ന നാടകം കളിക്കുകയാണ് സംഘപരിവാരം- തോമസ് ഐസക് പറഞ്ഞു.
തൃപ്തി ദേശായിവരുന്ന വിമാനത്തിന്റെ വിവരങ്ങളും എത്തിച്ചേരുന്ന സമയവും കേരളത്തിലെ ബിജെപി നേതാക്കൾക്ക് നേരത്തെ ലഭിക്കുകയും ചെയ്തു. ഇതൊക്കെ കൂട്ടിവായിച്ചാൽ തൃപ്തി ദേശായിയുടെ വരവും നെടുമ്പാശ്ശേരിയിലെ പ്രതിഷേധവും ആസൂത്രണം ചെയ്തത് കേന്ദ്രം തന്നെയായിരിക്കുമെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. കേരളമാകെയൊരു കലാപം സൃഷ്ടിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ആർഎസ്എസിനു കഴിഞ്ഞിട്ടില്ല. ശബരിമലയെ സംബന്ധിച്ച സുപ്രിംകോടതി വിധിയുടെ മറവിൽ അതു സാധ്യമാകുമോ എന്നാണ് അവർ പരീക്ഷിക്കുന്നത്. അതിനുവേണ്ടിയാണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തെ സംബന്ധിച്ച മുൻനിലപാട് ആർഎസ്എസ് വിഴുങ്ങിയത്.
പുരുഷനു പ്രവേശനമുള്ള എല്ലാ സ്ഥലത്തും സ്ത്രീക്കും പ്രവേശിക്കാൻ കഴിയണമെന്നു വാദിച്ചവരാണ് തൃപ്തി ദേശായിയെ എയർപോർട്ടിൽ തടഞ്ഞത്. വിശ്വാസം, ആരാധന, ഭക്തി തുടങ്ങിയ കാര്യങ്ങളോടു സംഘപരിവാറുകാരുടെ നിലപാട് എത്ര സത്യസന്ധമാണെന്ന് കർണാടകത്തിലെ സുഗ്ഗലമ്മാ ദേവീക്ഷേത്രത്തിന്റെ അനുഭവത്തിൽനിന്ന് നമുക്കു മനസിലായതാണ്. കോടിക്കണക്കിനു രൂപയുടെ ഇരുന്പയിര് കൈക്കലാക്കാൻ നൂറ്റാണ്ടുകൾ പഴക്കമുള്ള ആ ക്ഷേത്രം റെഡ്ഡി സഹോദരന്മാരുടെ ഖനി മാഫിയ ബോംബുവച്ചു തകർത്തു കളഞ്ഞു. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും കൂട്ടുപിടിച്ചാണ് അന്പലം തകർത്തത്.
ക്ഷേത്രം നിലനിന്ന കുന്നിനടിയിൽ ഇരുന്പയിരുണ്ടെന്ന് മനസിലാക്കിയപ്പോൾ ദേവീവിഗ്രഹത്തിന്റെ ചൈതന്യം കുറഞ്ഞു എന്ന് ആദ്യം പ്രചരിപ്പിച്ചു. തുടർന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ബ്രാഹ്മണപുരോഹിതരെ അണിനിരത്തി ഹോമവും പൂജയും. അവസാനം മറ്റൊരു വിഗ്രഹത്തിലേയ്ക്ക് ദേവിയുടെ ചൈതന്യം ആവാഹിച്ചുവെന്ന് വിശ്വാസികളെ ബോധ്യപ്പെടുത്തി.
ആ വിഗ്രഹം മറ്റൊരു അന്പലത്തിൽ സ്ഥാപിച്ചു. എല്ലാം ബിജെപി നേതാക്കളായ റെഡ്ഡി സഹോദരങ്ങളുടെ തിരക്കഥ. ഇതാണ് ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും ബിജെപിയുടെയും സംഘപരിവാറിന്റെയും നേതാക്കൾ കൽപ്പിക്കുന്ന വില. വിശ്വാസങ്ങളെ കുത്തിയിളക്കാൻ അവർ ആചാരാനുഷ്ഠാനങ്ങളെ മറയാക്കുമെന്നും ഈ കെണിയിൽ യഥാർഥ വിശ്വാസികൾ വീഴാൻ പാടില്ലെന്നും തോമസ് ഐസക് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ