നിരന്തരം കേസ് മാറ്റിവെക്കാൻ ആവശ്യം ; ദിലീപിന്റെ അഭിഭാഷകന് ഹൈക്കോടതി പിഴ ചുമത്തി
കൊച്ചി : നടന്‍ ദിലീപിന്റെ അഭിഭാഷകന് ഹൈക്കോടതി പിഴ ചുമത്തി. ചാലക്കുടി ഡി സിനിമാസ് ഭൂമി കയ്യേറി നിര്‍മ്മിച്ചതാണെന്ന കേസിലാണ് നടപടി. നിരന്തരം കേസ് മാറ്റിവെക്കാന്‍ ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി നടപടി. ചെലവിനത്തില്‍ ആയിരം രൂപ അടക്കാനാണ് കോടതി വിധിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് തിയേറ്റര്‍ സമുച്ചയം ഭൂമി കയ്യേറി നിര്‍മ്മിച്ചതാണെന്ന ആരോപണവും പുറത്തുവന്നത്. കേസ് അന്വേഷിച്ച വിജിലന്‍സ്, ഡി സിനിമാസ് ഭൂമി കയ്യേറിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപിന് അനുകൂലമായായി റിപ്പോര്‍ട്ട് നല്‍കി.
റിപ്പോര്‍ട്ട് തള്ളിയ തൃശൂര്‍ വിജിലന്‍സ് കോടതി, കേസില്‍ എത്രയും പെട്ടെന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. പൊതുപ്രവര്‍ത്തകന്‍ പിഡി ജോസഫിന്റെ പരാതിയിലാണ് വിജിലന്‍സ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ട തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ