രണ്ടു ജില്ലകളില്‍ ഞായറാഴ്ച അതി തീവ്രമഴ, റെഡ് അലര്‍ട്ട്; ചുഴലിക്കാറ്റിന് സാധ്യത, ഡാമുകള്‍ തുറന്നു 

ലക്ഷദ്വീപില്‍ ന്യൂനമര്‍ദം രൂപപ്പെട്ട പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചുദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.
രണ്ടു ജില്ലകളില്‍ ഞായറാഴ്ച അതി തീവ്രമഴ, റെഡ് അലര്‍ട്ട്; ചുഴലിക്കാറ്റിന് സാധ്യത, ഡാമുകള്‍ തുറന്നു 

തിരുവനന്തപുരം:  ലക്ഷദ്വീപില്‍ ന്യൂനമര്‍ദം രൂപപ്പെട്ട പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചുദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ഇടുക്കി, മലപ്പുറം ജില്ലകളില്‍ അതി തീവ്രമഴയ്ക്ക് സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരു ജില്ലകളിലും ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചുമുതല്‍ എട്ടുവരെയുളള മറ്റു ദിവസങ്ങളില്‍ ഇടുക്കിയിലും ശനിയാഴ്ചയും തിങ്കളാഴ്ചയും മലപ്പുറം ജില്ലയിലും അതിശക്തമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

ഇടുക്കി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. നിലവില്‍ മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ ലഭിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച മുതല്‍ തുടര്‍ച്ചയായുളള മൂന്നുദിവസങ്ങളില്‍ പാലക്കാട് അതിശക്തമായ മഴ യ്ക്ക് സാധ്യതയുളളതായും മുന്നറിയിപ്പില്‍ പറയുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ പാലക്കാടിന് പുറമേ പത്തനംതിട്ട,വയനാട് ജില്ലകളിലും സമാനമായ മഴ പെയ്യും. ശനിയാഴ്ച പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകള്‍ക്ക് പുറമേ  മലപ്പുറത്തും ലക്ഷദ്വീപിലും അതിശക്തമായ മഴ പെയ്യുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ന് രൂപംകൊണ്ട ന്യൂനമര്‍ദം നാളെ ഉച്ചയ്ക്ക് ശേഷം ചുഴലിക്കാറ്റായി മാറി വടക്കുപടിഞ്ഞാറേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കടലിലുളളവര്‍ ഇന്നുതന്നെ തിരിച്ചെത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ചുഴലിക്കാറ്റ് നേരിട്ട് കേരളത്തെ ബാധിക്കാനിടയില്ലെങ്കിലും ഇതിന്റെ പ്രതിഫലനമെന്നോണം കേരളത്തില്‍ അടുത്ത അഞ്ചുദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഇടുക്കി ഡാമിന്റെ ജലനിരപ്പ് താഴ്ന്നതിനെതുടര്‍ന്ന് ഷട്ടര്‍ ഉയര്‍ത്തുന്നത് തല്‍ക്കാലം മാറ്റി. കക്കയം ഡാമിന്റെ രണ്ടുഷട്ടറുകള്‍ അരയടി വീതം തുറന്നു. തിരുവനന്തപുരം ജില്ലയില്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നിട്ടുണ്ട്. അരുവിക്കര ഡാമിന്റെ രണ്ടാം നമ്പര്‍ ഷട്ടര്‍ 90 സെന്റിമീറ്റര്‍ തുറന്നിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ മലമ്പുഴ ഉള്‍പ്പെടെയുളള ഡാമുകളും തുറന്നിട്ടുണ്ട്. വയനാട്ടിലെ ബാണാസുര സാഗറിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ തുറന്നു. 

ആനത്തോട് ഡാം തുറന്നു. പക്ഷേ ഡാമില്‍ വെളളം കുറവായതിനാല്‍ പുറത്തേയ്ക്ക് വെളളം ഒഴുകില്ല. അതുകൊണ്ട് തന്നെ പമ്പയില്‍ ജലനിരപ്പ് ഉയരില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മഴ പെയത് ഷട്ടറിന്റെ ഉയരത്തോളം വെളളമെത്തിയാല്‍ പുറത്തേക്ക് ഒഴുകുന്നതിന് വേണ്ടിയാണ് തുറന്നിട്ടിരിക്കുന്നത്. പമ്പ ത്രിവേണിയിലെ പുനര്‍നിര്‍മ്മാണ ജോലികള്‍ നിര്‍ത്തിവെച്ചു. ഡാമുകള്‍ തുറക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെച്ചത്. 

തോട്ടപ്പളളി സ്പില്‍വേയുടെ 21 ഷട്ടറുകള്‍ തുറന്നു. ബാക്കി ഷട്ടറുകളും ഉയര്‍ത്താനും നിര്‍ദേശമുണ്ട്. തോട്ടപ്പളളി പൊഴി വീതികൂട്ടും. ചിമ്മിനി് ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. നാല് ഷട്ടറുകളും 25 സെന്റിമീറ്ററാണ് ഉയര്‍ത്തിയിരിക്കുന്നത്. പുഴയില്‍ ജലനിരപ്പ് ഉയരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com